ന്യൂഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് നിരോധിക്കണമെന്നുമാവശ്യപ്പെട്ട് രാംലീല മൈതാനിയില്‍ ഗോസംരക്ഷണ സംഘടനയുടെ റാലി. പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദൈവങ്ങളെ വധിക്കുന്നതിന് തുല്യമാണെന്ന് സംഘടനയുടെ നേതാവ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.

ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠ ആന്ദോളന്റെ ബാനറില്‍ ഭാരതീയ ഗൗ ക്രാന്തി മഞ്ചാണ് പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുള്ളത്. പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഭാരതീയ ഗോ ക്രാന്തി മഞ്ചിന്റെ നേതൃത്വത്തില്‍ ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠാ ആന്ദോളന്‍ എന്ന ബാനറുമായാണ് പ്രതിഷേധ റാലി നടന്നത്.

അതേസമയം പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ സന്യാസിമാരും ദര്‍ശകരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെന്ന് ഭാരതീയ ഗോ ക്രാന്തി മഞ്ചിന്റെ സ്ഥാപകന്‍ ഗോപാല്‍ മണി മഹാരാജ് പറഞ്ഞു.

പശുക്കടത്തുകാരെ പിടികൂടാന്‍ ജീവന്‍ പണയപ്പെടുത്തിയും പ്രവര്‍ത്തിക്കുന്ന നിരവധി ഗോ സംരക്ഷകര്‍ ഇന്ത്യയിലുണ്ടെന്നും എന്നാല്‍, പൊലീസ് അവര്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തുകയാണെന്നും ഭഗവത് കഥ ആഖ്യാതാവ് ദേവകിനന്ദന്‍ താക്കൂര്‍ വിമര്‍ശിച്ചു.