തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഈ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഡി.സി.പിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ പൊലീസ് ഉള്‍പ്പെടെ എട്ടംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിലാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയും അന്വേഷിക്കും. മ്യൂസിയം എസ്.എച്ച്.ഒ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡി.സി.പിയും കന്റോണ്‍മെന്റ് എ.സിയും മേല്‍നോട്ടം വഹിക്കും.

അഞ്ച് ദിവസത്തിനകം തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നവരുടെയും മൊഴിയെടുക്കും. സംഘടനയില്‍ പരാതി ഉന്നയിച്ചവരെയും ചോദ്യം ചെയ്യും. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയ ആപ്ലിക്കേഷനെക്കുറിച്ചും അന്വേഷണം നടത്തും. ഈ ആപ്പ് ഉണ്ടാക്കിയതിന്റെ ഗൂഢലക്ഷ്യവും പരിശോധിക്കും. മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണോ ആപ് നിര്‍മ്മിച്ചതെന്നും പൊലീസ് അന്വേഷിക്കും.