കര്‍ണാടകയില്‍ 21 വയസ്സുകാരിയെ മുന്‍ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ 23 വയസ്സുകാരനായ പ്രതി പിടിയില്‍. ഹാസനിലെ അജിലിന് സമീപം കുന്തിബെട്ടയിലാണ് സംഭവം. സുചിത്ര (21) ആണ് കൊല്ലപ്പെട്ട പ്രണയിനി. തേജസ് ആണ് പ്രതി.

ഇരുവരും ഹാസനു സമീപം മൊസാലെ ഹൊസള്ളി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ തമ്മില്‍ വഴക്ക് നടക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയോട് സംസാരിക്കാനെന്ന് പറഞ്ഞ് അടുത്തുള്ള കുന്തി മലയിലേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

സുചിത്ര, തേജസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ‘ഒരേ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായ തേജസും മരണപ്പെട്ട പെണ്‍കുട്ടിയും തമ്മില്‍ അടുത്ത സൗഹൃദമായിരുന്നു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു.

സംഭവദിവസം വഴക്കിട്ടതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തേജസ് തീരുമാനിക്കുകയായിരുന്നു. ഇതിനായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.’ കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.