കര്‍ണാടകയിലെ ഉഡുപ്പി നെജാറില്‍ പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു.

ബെലഗാവി കുഡുച്ചിയിലെ ബന്ധുവിട്ടീല്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മംഗലാപുരം എയര്‍പോര്‍ട്ട് സെക്യൂരിറ്റിയില്‍ ജോലി ചെയ്തിരുന്ന 47കാരനായ പ്രവീണ്‍ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ്. നേരത്തെ സി.ആര്‍.പി.എഫില്‍ സേവനമനുഷ്ടിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഉഡുപ്പി നെജാറിലെ തൃപ്തി ലേഔട്ടിലെ വസതിയില്‍ ഹസീന (46), മകള്‍ അഫ്നാന്‍ (23), അയ്നാസ് (21), മകന്‍ അസീം (12) എന്നിവരെ താമസസ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയത്.

ദാരുണമായ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അവിഹിത ബന്ധമാണെന്ന് പോലീസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

കൊലയാളി മുഖംമൂടി ധരിച്ച് വീടിനുള്ളില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ കാലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുറത്ത് കളിക്കുകയായിരുന്ന അസീം അകത്ത് വന്നപ്പോള്‍ കുത്തേറ്റു മരിച്ചു. ഹസീനയുടെ ഭര്‍തൃ മാതാവിനേയും കൊലയാളി ആക്രമിച്ചിരുന്നു. അയല്‍പക്കത്തെ ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂട്ടക്കൊല നടന്ന സ്ഥലത്തിന് സമീപം പ്രതി ഓട്ടോയില്‍ നിന്ന് ഇറങ്ങിയതിന്റേയും ബൈക്കില്‍ നിന്ന് വീഴുന്നതിന്റെ വീഡിയോ പോലീസ് ശേഖരിച്ചിരുന്നു.