ആശ്രിത നിയമനത്തില്‍ നിന്ന് ഐ.എ.എസിലേക്ക്… സെക്രട്ടേറിയറ്റിലെ കാര്യങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: ജയിലിലായിരുന്നെങ്കിലും കസ്റ്റംസ് പിഴ ചുമത്തിയെങ്കിലും സെക്രട്ടേറിയറ്റിലെ കാര്യങ്ങളില്‍ എം. ശിവശങ്കറിന്റെ സ്വാധീനം ഇപ്പോഴും തുടരുന്നു. സ്വര്‍ണ്ണ കടത്ത് കേസില്‍ 50 ലക്ഷമാണ് ശിവശങ്കര്‍ പിഴ ആയിട്ട് അടക്കേണ്ടതെങ്കിലും പിണറായിയുടേയും കുടുംബത്തിന്റേയും സര്‍വ്വ രഹസ്യങ്ങളും അറിയുന്ന ശിവശങ്കറിന്റെ വായില്‍ നിന്ന് ദോഷകരമായ എന്തെങ്കിലും പുറത്തുവന്നാല്‍ ജയിലിലാകും എന്ന പേടിയിലാണ് മുഖ്യൻ ഓരോ ദിവസവും തള്ളി നീക്കുന്നത്.

അതുകൊണ്ട് തന്നെ ശിവശങ്കറിന് താല്‍പര്യമുള്ള കാര്യങ്ങള്‍ ‘പി.വി’ നടത്തി കൊടുത്തിരിക്കും. ശിവശങ്കറിന്റെ വിശ്വസ്തന്‍ ഷൈന്‍ എ. ഹക്കിന് ഐ.എ.എസ് കൊടുക്കാനുള്ള പിണറായിയുടെ നീക്കവും ശിവശങ്കറിന്റെ താല്‍പര്യം അറിഞ്ഞ് തന്നെ. സംസ്ഥാന ക്വാട്ടയില്‍ 2 ഐ.എ.എസ് ഒഴിവുകളാണ് ഉള്ളത്.

2 ഒഴിവുകളിലേക്ക് 10 പേരെ തെരഞ്ഞെടുത്തതില്‍ ഷൈന്‍ എ. ഹക്കും കടന്നുകൂടിയിട്ടുണ്ട്. ആശ്രിത നിയമന വ്യവസ്ഥയില്‍ സെക്രട്ടേറിയേറ്റില്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച ഷൈന്‍ എ. ഹക്കിന് ഐ.എ.എസ് സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതില്‍ ഐ.എ.എസ് പ്രാഥമിക ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവര്‍ അസംതൃപ്തരാണ്. പി.എസ്.സി പരീക്ഷ എഴുതി ജോലിയില്‍ കയറിയവരാണ് ഷൈനിന്റെ പേരുള്ള ലിസ്റ്റില്‍ അതൃപ്തി പ്രകടിപ്പിക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലും ആശ്രിത നിയമനക്കാര്‍ക്ക് ഐ.എ.എസ് ലഭിച്ചിരുന്നു. പൊതു ഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ ഗോപകുമാര്‍, ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ ആനി ജൂല തോമസ് എന്നിവരാണ് ആശ്രിത നിയമന വ്യവസ്ഥയില്‍ കൂടി ഐ.എ.എസ് തരപ്പെടുത്തിയ വിദ്വാന്‍മാര്‍. അണ്ടര്‍ സെക്രട്ടറി റാങ്കില്‍ 8 വര്‍ഷമാണ് ഐ.എ.എസ് പരിഗണിക്കുന്നതിനുള്ള മാനദണ്ഡം. ആശ്രിത നിയമനത്തില്‍ കയറി കൂടുന്ന ഇക്കൂട്ടര്‍ ഡിഗ്രി കഴിഞ്ഞയുടന്‍ ജോലിയില്‍ പ്രവേശിച്ചവരാണ്.

ഡിഗ്രി കഴിഞ്ഞ് പി.എസ്.സി നോട്ടിഫിക്കേഷന്‍ വിളിച്ച് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റ് വന്ന് ജോലിയില്‍ പ്രവേശിക്കുന്നവരുടെ പ്രായം 25നും 30നും ഇടയിലായിരിക്കും. അതുകൊണ്ട് തന്നെ പരീക്ഷ എഴുതി കയറിയവരുടെ മുകളില്‍ ആശ്രിത നിയമനക്കാര്‍ ആയിരിക്കും. ഒരു പരീക്ഷയും എഴുതാതെ കയറി കൂടിയ ഇക്കൂട്ടര്‍ മണിയടിച്ച് കേറാന്‍ മിടുക്കരാണ്.

കഴിവുള്ളവരെ തഴഞ്ഞ് ഐ.എ.എസിലേക്ക് കയറികൂടാന്‍ ഇക്കൂട്ടര്‍ക്ക് ഓരോ ഗോഡ് ഫാദര്‍മാര്‍ ഉണ്ടാകും. ഗോപകുമാറിന്റെ ഗോഡ്ഫാദര്‍ ചീഫ് സെക്രട്ടറിയായിരുന്ന വി.പി. ജോയി ആയിരുന്നു. ആനി ജൂലയുടെ ഗോഡ് ഫാദര്‍ സാക്ഷാല്‍ കെ.എം. എബ്രഹാമും. 3 തവണ സംസ്ഥാന ഐ.എ.എസ് ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും യു.പി.എസ്.സിയില്‍ ദയനിയ പ്രകടനം കാഴ്ച വച്ചതോടെ ആനി ജൂല തഴയപ്പെട്ടു.

ഇതിനിടയില്‍ കെ.എ.എസ് പരീക്ഷ എഴുതി അതിലും പരാജയപ്പെട്ട ആനി ജൂലയെ കെ.എം. എബ്രഹാം കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ഐ.എ.എസ് തരപ്പെടുത്തി കൊടുത്തത്. ലൈഫ് മിഷന്‍ കോഴ കേസില്‍ ജയിലിലായ ശിവശങ്കറാണ് ഹക്കിന്റെ മാതൃക പുരുഷനും ഗോഡ് ഫാദറും. ഒന്നാം പിണറായി സര്‍ക്കാരില്‍ ഹക്കിനെ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ ആയിരുന്നു.

യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള എല്ലാ കാര്യങ്ങളും ഹക്ക് വഴിയാണ് ശിവശങ്കര്‍ നടത്തിയത്. സ്വര്‍ണ്ണ കടത്ത് കേസില്‍ ഹക്കിനെ ചോദ്യം ചെയ്തിരുന്നു. പ്രോട്ടോക്കോള്‍ ഓഫിസറായിരിക്കെ ഹക്ക് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പരാതി ഉയര്‍ന്നതോടെ ഹക്കിനെ പ്രോട്ടോക്കോള്‍ ഓഫിസര്‍ സ്ഥാനത്ത് നിന്ന് മാറ്റി അതുക്കും മേലെ ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫിസറാക്കി പ്രതിഷ്ടിച്ചു.

നിലവില്‍ മാരിടൈം ബോര്‍ഡ് സി.ഇ.ഒയാണ് ഹക്ക്. താനൂര്‍ ബോട്ടപകടത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇരിക്കേണ്ട സ്ഥാനത്ത് ഹക്കിനെ നിയോഗിക്കുകയായിരുന്നു സര്‍ക്കാര്‍. താനൂര്‍ ബോട്ടപകടത്തില്‍ മുന്‍ സി.ഇ. സലീംകുമാര്‍ മന്ത്രി ഓഫിസിനെ കുറ്റപ്പെടുത്തിയിരുന്നു. അതോടെ സലീം കുമാറിന്റെ തൊപ്പി തെറിച്ചു. ഹക്കിനെ പ്രതിഷ്ടിച്ചു.

താമസിയാതെ മന്ത്രിയെ പുണ്യാളന്‍ ആക്കി ഹക്ക് റിപ്പോര്‍ട്ട് നല്‍കും. താനൂരില്‍ മന്ത്രിമാര്‍ രക്ഷപ്പെടും. ശിവശങ്കറിന്റെ പിന്‍തുണ കൂടിയാകുമ്പോള്‍ ഹക്കിന് ഐ.എ.എസും ലഭിക്കും. യു.പി.എസ്.സിയാണ് ഐ.എ.എസ് കൊടുക്കുന്നതെങ്കിലും സാധാരണ ഗതിയില്‍ സംസ്ഥാനം സമര്‍പ്പിക്കുന്ന പരിഗണന ലിസ്റ്റ് അതേ പടി അംഗികരിക്കുന്നതാണ് പതിവ്. ആശ്രിത നിയമനക്കാര്‍ സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമത കുറയ്ക്കുന്നുവെന്ന് പേ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാര്യക്ഷമത വേണ്ട കാര്യങ്ങളില്‍ ഇക്കൂട്ടര്‍ക്ക് കാര്യക്ഷമത ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണ്ടുപിടുത്തം. ഐ.എ.എസ് എന്ന മൂന്നക്ഷരം ഇവരുടെ പേരിന്റെ മുന്നില്‍ എത്തുന്നതിന്റെ ഗുട്ടന്‍സും സര്‍ക്കാര്‍ പറയുന്ന ‘ഈ കാര്യക്ഷമത’ എന്ന് വ്യക്തം. ഡപ്യൂട്ടി കളക്ടറായി സര്‍വിസില്‍ കയറിയ ശിവശങ്കറിനും ഐ.എ.എസ്. കണ്‍ഫേര്‍ഡ് ആയി ലഭിച്ചതാണ്. അഴിമതി കേസില്‍ പിടിയിലായ ടി.ഒ. സുരജും കണ്‍ഫേര്‍ഡ് ഐ.എ.എസ് കാരനാണ്.