തൃശൂര്‍: തൃശൂര്‍ ഗിരിജ തിയേറ്ററില്‍ നടന്‍ സുരേഷ് ഗോപിക്ക് വമ്പന്‍ സ്വീകരണമൊരുക്കി ആരാധകര്‍. തിയേറ്ററില്‍ വനിതകള്‍ക്കായി ഒരുക്കിയ, ‘ഗരുഡന്‍’ സിനിമയുടെ പ്രത്യേക ഷോ കാണാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി.

വലിയ ആവേശത്തോടെയാണ് സ്ത്രീകളടക്കമുള്ള പ്രേക്ഷകര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചത്. ആലിംഗനം ചെയ്യാന്‍ കുട്ടികളടക്കമുള്ളവരുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു.

സിനിമയ്ക്കു കിട്ടുന്നത് വലിയ പിന്തുണയാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അതൊരു ഈശ്വരാനുഗ്രഹമാണെന്നും ആ അനുഗ്രഹം സസന്തോഷം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു.

”ഗരുഡന്‍ പറന്നുയരുകയാണ്. അത് നാട് ആഘോഷിക്കുമ്പോള്‍ സന്തോഷത്തോടെയാണ് ഞാന്‍ പങ്കെടുക്കുന്നത്. ആ സന്തോഷത്തില്‍ നിങ്ങളും ആസ്വദിക്കുക. ഇതൊരു ഇന്‍ഡസ്ട്രിയുടെ വിജയം കൂടിയാണ്. ഇന്ന് പാലായിലും നൂറനാടും ആറ്റിങ്ങലും പോകുന്നുണ്ട്.”സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ വനിതകള്‍ വിളിച്ചു, താന്‍ വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഗിരിജ തിയേറ്ററും ഒരു വനിതയുടെ പ്രയത്‌നമാണ്. ഗിരിജ തിയേറ്ററിനു പ്രതിസന്ധിയുണ്ടായപ്പോള്‍ ഉടമയുമായി സംസാരിച്ചിരുന്നുവെന്നും താരം പറഞ്ഞു.

അതേസമയം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത സുരേഷ് ഗോപി വീണ്ടും വിവാദങ്ങളില്‍ ഇടംപിടിച്ചു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡനെക്കുെറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപി മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടക്കത്തില്‍ ഇതിനോട് പ്രതികരിച്ചെങ്കിലും തുടര്‍ന്നും മാധ്യമപ്രവര്‍ത്തക ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ നടന്‍ പ്രകോപിതനാകുകയായിരുന്നു.

ആളാകാന്‍ വരരുത് തന്നോട്, കോടതിയാണ് ഇനി നോക്കുന്നത്, ഇനി അവര്‍ നോക്കിക്കോളും എന്നാണ് നടന്‍ മാധ്യമപ്രവര്‍ത്തകയോട് ദേഷ്യത്തോടെ പറഞ്ഞത്. ഇതിന് മറുപടി പറയുന്നതിനിടെ എന്ത് കോടതിയെന്ന് മാധ്യമപ്രവര്‍ത്തക ചോദിക്കുന്നു.’എന്ത് കോടതിയോ? ഞാന്‍ തുടര്‍ന്നും സംസാരിക്കണമെങ്കില്‍ അവരോട് പോകാന്‍ പറയൂ, ജനങ്ങള്‍ സിനിമ ആസ്വദിക്കുന്നു, അത് ഈശ്വരാനുഗ്രഹം തന്നെയാണ്.

അത് ഞാന്‍ സസന്തോഷം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്, ഒന്ന് മാറി നില്‍ക്കാനെ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ?അതിന് ആ വാര്‍ത്താക്കച്ചവടക്കാരന്‍ ക്‌ളാസെടുത്ത് വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്.

അവര്‍ കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാന്‍ ആ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. എന്ത് കോടതിയെന്ന് ആര്‍ക്കെങ്കിലും പറയാന്‍ അവകാശമുണ്ടോ?’- സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.