ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി പരിഗണിക്കുന്ന പുതിയ തീയതി കോടതി വ്യക്തമാക്കിയില്ല.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്നിലാണ് ലാവലിൻ ഹർജികൾ ലിസ്റ്റ് ചെയ്തത്. ബെഞ്ച് പരിഗണിച്ച മറ്റു രണ്ട് ഹർജികളിലെ വാദം കേൾക്കൽ നീണ്ടു പോയതിനാൽ മൂന്നരയ്ക്ക് ശേഷമാണ് ലാവലിന്‍ ഹര്‍ജികള്‍ പരിഗണനയ്ക്കായി വന്നത്.

ആ സമയം സിബിഐയ്ക്കുവേണ്ടി ഹാജരാക്കുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയില്‍ ഇല്ലാത്തിരുന്നതിനാല്‍ ഹര്‍ജി അല്‍പ്പസമയം കഴിഞ്ഞ് പരിഗണിക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാൽ അൽപ്പസമയത്തിന് ശേഷം ഹർജി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജികള്‍ മാറ്റിവെച്ചു. ഇത് 30-ാം തവണയാണ് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെക്കുന്നത്.