കേരളത്തിന്റെ നികുതി വരുമാന വളര്‍ച്ച ദേശീയ ശരാശരിയിലും കുറവ്. ഓണക്കാലത്തും ആവശ്യത്തിന് നികുതി പിരിച്ചെടുക്കാത്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ വരുമാന വളര്‍ച്ചയെ തളര്‍ത്തിയത്. ഈവര്‍ഷം സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ ജി.എസ്.ടി വരുമാന വളര്‍ച്ചയുടെ കണക്കിലാണ് കേരളത്തിന്റെ ദയനീയ പ്രകടനം.

ജമ്മു കശ്മീര്‍, മണിപ്പുര്‍, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ 20 ശതമാനത്തിലേറെ വരുമാന വളര്‍ച്ച നേടി അഭിമാനകരമായ നേട്ടം കൈവരിച്ചപ്പോള്‍ കേരളത്തിന്റെ വളര്‍ച്ച 12 ശതമാനം മാത്രമാണ്. കേരളത്തിന് പിന്നിലുള്ളത് ഝാര്‍ഘണ്ഡ്, വെസ്റ്റ് ബംഗാള്‍, അസം സംസ്ഥാനങ്ങള്‍.

ജി എസ് ടി വരുന്നതിന് മുമ്പ് ഓണം അടക്കമുള്ള ആഘോഷ മാസങ്ങളില്‍ നികുതി വകുപ്പ് പ്രത്യേക പരിശോധനകള്‍ കാലേകൂട്ടി നടത്തുകയും ആഘോഷ കച്ചവടങ്ങള്‍ ക്കായി സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിന് മുമ്പേ വകുപ്പ് ആയതിന്റെ രേഖകള്‍ കൈവശപ്പെടുത്തുകയും ആയതില്‍ ഉള്‍പ്പെട്ട നികുതി ഘടകം സര്‍ക്കാരിലേക്ക് എത്തുന്നത് ഉറപ്പാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആ പതിവ് അവസാനിപ്പിച്ച് ആഘോഷങ്ങളുടെ തലേ ആഴ്ച വഴിപാട് പരിശോധനകള്‍ നടത്തി നികുതി വെട്ടിപ്പ് കാരെ സഹായിക്കു നടപടികള്‍ ആണ് സ്വീകരിക്കുന്നത്.കഴിഞ്ഞ ഓണ ക്കാലത്തും ഇതായിരുന്നു സ്ഥിതി. കേരളത്തിന് ജി എസ് ടി യില്‍ 15% വര്‍ദ്ധനവ് നേടുവാന്‍ ഒരു ഘട്ടത്തിലും സാധിക്കുന്നില്ല. വിപണിയില്‍ സമയബന്ധിതമായി ഇടപെടുന്നതില്‍ നികുതി വകുപ്പ് വന്‍ പരാജയമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ട്രഷറികളില്‍ ശമ്പളവും പെന്‍ഷനും മാത്രമാണ് മാറുന്നത്.ബില്ലുകള്‍ എല്ലാം ട്രഷറി ക്യൂവിലാണ് . ഗോള്‍ഡ് , ബാര്‍ മാഫിയകളെ സഹായിക്കുന്ന നിലപാടാണ് നികുതി വകുപ്പ് സ്വികരിക്കുന്നത്. 6000 കോടി വര്‍ഷം നികുതി കിട്ടേണ്ട സ്വര്‍ണ്ണത്തിന് കിട്ടിയത് 529 കോടി മാത്രം. ബാറുകളുടെ എണ്ണം സര്‍വ്വകലാ റെക്കോഡിലാണെങ്കിലും ബാറുകളിലെ ടേണ്‍ ഓവര്‍ ടാക്‌സില്‍ വന്‍ വെട്ടിപ്പാണ് നടക്കുന്നത്. ബാലഗോപാലിന് ധനകാര്യവും നികുതിയും വഴങ്ങുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഓണക്കാല നികുതി വരവില്‍ നിന്ന് വ്യക്തമാകുന്നത്.