വിമാന ജീവനക്കാരിയുടെ മൃതദേഹം കഴുത്തറുക്കപ്പെട്ട നിലയില്‍ കണ്ടെത്തി

മുംബൈയില്‍ 24 വയസ്സുള്ള ഫ്‌ളൈറ്റ് ആറ്റന്റായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരോലിലെ എന്‍ജി കോംപ്ലക്‌സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേയെയാണ് ഇന്നലെ രാത്രി ഫ്‌ളാറ്റില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തറുക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. (Rupal Ogrey’s Death Under Mysterious Circumstances)

ഛത്തീസ്ഗഢ് സ്വദേശിനിയായ രുപാല്‍ എയര്‍ഇന്ത്യയിലെ ട്രെയിനിങ്ങിനായി ഏപ്രിലിലാണ് മുംബൈയിലെത്തിയത്. മരോലിലെ ഫ്ളാറ്റില്‍ സഹോദരിക്കും ഇവരുടെ ആണ്‍സുഹൃത്തിനും ഒപ്പമായിരുന്നു താമസം. ഫ്ളാറ്റിലുണ്ടായിരുന്ന ഇരുവരും എട്ടുദിവസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയതായാണ് പോലീസ് പറയുന്നത്. ഇരുവരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ രുപാല്‍ കുടുംബാംഗങ്ങളുമായി വാട്സാപ്പ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം രുപാലിനെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതോടെ കുടുംബാംഗങ്ങള്‍ മുംബൈയിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു.

ഇവര്‍ ഫ്ളാറ്റിലെത്തി അന്വേഷിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പലതവണ കോളിങ് ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ സുഹൃത്തുക്കളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റിന്റെ വാതില്‍ തുറന്നതോടെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടത്.

ഫ്ളാറ്റിനുള്ളില്‍ കഴുത്തറത്തനിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments