
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന നീക്കത്തിന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന നീക്കമായിരിക്കും അങ്ങനെയെങ്കിൽ സംഭവിക്കാൻ പോകുന്നത്.
2026-27 സാമ്പത്തിക വർഷത്തേക്ക് നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങൾ തയ്യാറാക്കുന്നതായാണ് സൂചന. അടുത്ത ഒക്ടോബറിൽ ഇതുസംബന്ധിച്ച സമ്പൂർണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതിന് മുമ്പ് നികുതി വിഹിതത്തിൽ നിന്ന് ഒരുശതമാനം കുറവ് വരുത്തണമെന്ന ശുപാർശ കേന്ദ്രവും ധനകാര്യകമ്മീഷന് നൽകിയേക്കും.

നിലവിൽ സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിന്റെ 41 ശതമാനമാണ് ലഭിക്കുന്നത്. ഇനി അത് 40 ശതമാനമായി കുറയ്ക്കാനാണ് നിർദ്ദേശമെന്നാണ് സൂചന. അരവിന്ദ് പനഗരിയ അധ്യക്ഷനായ സമിതി സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പരിശോധിച്ചതിന് ശേഷം ധനകാര്യ കമ്മീഷന് നൽകും. സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതത്തിൽ നിന്ന് ഒരുശതമാനം കുറയ്ക്കുന്നതോടെ കേന്ദ്രത്തിന് 35000 കോടിയോളം അധികമായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഓരോ വർഷവും വ്യത്യാസപ്പെടാം.
നികുതി വിഹിതം കുറയ്ക്കുന്നത് ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വലിയ എതിർപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. 1980 ന് മുമ്പ് സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം 20 ശതമാനമായിരുന്നു. അത് പിന്നീടാണ് 41 ശതമാനമായി വർധിപ്പിച്ചത്.
സമ്പദ് വ്യവസ്ഥയില്‍ സർക്കാർ ചെലവഴിക്കലിന്റെ 60 ശതമാനവും സംസ്ഥാനങ്ങളുടെ വിഹിതമാണ്. ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിലാണ് ഇത് കൂടുതൽ.