
കൊച്ചി: മോഡലും ഡോക്ടറുമാണെന്ന് അവകാശപ്പെടുന്ന കാർത്തിക പ്രദീപ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 20 കോടിയിലധികം രൂപ തട്ടിയെടുത്തതായി അന്വേഷണ റിപ്പോർട്ട്. പണം തിരികെ ചോദിച്ചവരെ കാർത്തിക ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതികളുണ്ട്.
ഇവരുടെ ഉടമസ്ഥതയിലുള്ള ‘ടേക്ക് ഓഫ്’ എന്ന കൺസൾട്ടൻസി കമ്പനിക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 40 പരാതികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുകെ, ഓസ്ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്താണ് കാർത്തിക പ്രദീപിന്റെ തട്ടിപ്പ്. ഉക്രെയ്നിൽ ഡോക്ടറാണെന്നാണ് ഇവർ ജോലി അന്വേഷകരോട് പറഞ്ഞിരുന്നത്. എന്നാൽ കാർത്തിക എംബിബിഎസ് പൂർത്തിയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ആകർഷകമായ ജോലി വാഗ്ദാനങ്ങൾ നൽകിക്കൊണ്ടുള്ള പരസ്യങ്ങൾ സോഷ്യൽ മീഡിയയിലും ഫ്‌ലെക്‌സ് ബോർഡുകളിലും വ്യാപകമായി നൽകിയിരുന്നു. ജോലിക്കായി പണം നൽകിയ ശേഷം വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചവരെ കാപ്പാ കേസ് പ്രതികളെയും ക്വട്ടേഷൻ സംഘങ്ങളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.
പണം നഷ്ടപ്പെട്ടവരെ കാർത്തിക ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്. ‘എനിക്ക് പറ്റിച്ചു ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ കഴിവാണ്. പറ്റിക്കാനായി നിങ്ങൾ എന്തിനാണ് വന്ന് തരുന്നത്?’ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് കാർത്തിക പരാതിക്കാർക്കയച്ച ഓഡിയോ സന്ദേശങ്ങളിൽ ഉള്ളത്.
കൂടാതെ, കാർത്തിക ലഹരി സംഘങ്ങൾക്ക് പണം കൈമാറിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കാർത്തികയുടെ ലഹരി ബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു. 25 വയസ്സുകാരിയായ കാർത്തിക പ്രദീപ് മോഡലിംഗിന്റെ മറവിലും തട്ടിപ്പ് നടത്തിയിരുന്നതായി സൂചനകളുണ്ട്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള കാർത്തികയുടെ റീലുകൾക്കും വീഡിയോകൾക്കും സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ആരാധകരാണ്.