BusinessNews

അനിൽ അംബാനിയ്ക്ക് വീണ്ടും പണി; കമ്പനികൾക്ക് 154 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസ് അയച്ച് സെബി

റിലയൻസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനിൽ അംബാനിയുടെ ഉപകമ്പനികൾക്ക് ഡിമാൻഡ് നോട്ടീസ് അയച്ച് സെബി. റിലയൻസ് ഹോം ഫിനാൻസിൻ്റെ പ്രൊമോട്ടർ സ്ഥാപനം ഉൾപ്പെടെ ആറ് സ്ഥാപനങ്ങൾക്കാണ് മാർക്കറ്റ് റെഗുലേറ്റർ, സെബി ഡിമാൻഡ് നോട്ടീസ് അയച്ചിരിക്കുന്നത്. കമ്പനിയിൽ നിന്ന് ഫണ്ട് വഴിതിരിച്ചുവിടുന്നതിന് 154.50 കോടി രൂപ നൽകണമെന്ന് സെബി ആവശ്യപ്പെട്ടു.

2024 ആഗസ്റ്റിൽ സെബി ചുമത്തിയ പിഴ അടക്കുന്നതിൽ ഈ സ്ഥാപനങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഡിമാൻഡ് നോട്ടീസുകൾ അയച്ചത്. 15 ദിവസത്തിനകം പണമടച്ചില്ലെങ്കിൽ ആസ്തികളും, ബാങ്ക് അക്കൗണ്ടുകളും അറ്റാച്ച്‌മെൻ്റ് ചെയ്യണമെന്ന് സെബി മുന്നറിയിപ്പ് നൽകി.

ക്രെസ്റ്റ് ലോജിസ്റ്റിക്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ സിഎൽഇ പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടുന്നു), റിലയൻസ് യൂണികോൺ എൻ്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് എക്‌സ്‌ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോൾഡിംഗ്സ് ലിമിറ്റഡ്, റിലയൻസ് ക്ലീങ്ങ് ലിമിറ്റഡ് എന്നിവർക്കാണ് സെബി നോട്ടീസ് അയച്ചിരിക്കുന്നത്.

ഓരോ കമ്പനിയും 25.75 കോടി രൂപ വീതം നൽകണമെന്ന് സെബിയുടെ നിർദേശം. ഇതിന്റെ ഭാഗമായി , ഈ ആറ് സ്ഥാപനങ്ങൾക്കും, ആറ് വ്യത്യസ്ത നോട്ടീസുകളാണ് സെബി നോട്ടീസ് അയച്ചിരിക്കുന്നത്. പലിശയും വീണ്ടെടുക്കൽ ചെലവുകളും ഉൾപ്പെടെ കൃത്യം 15 ദിവസത്തിനുള്ളിൽ അയക്കണം. കുടിശിക അടയ്ക്കാത്ത പക്ഷ ഈ സ്ഥാപനങ്ങളുടെ ജംഗമവും സ്ഥാവരവുമായ സ്വത്തുക്കൾ അറ്റാച്ച് ചെയ്ത് വിറ്റ് സെബി തുക വീണ്ടെടുക്കുന്നതാണ്. ഇതിനു പുറമെ, കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളുടെ അറ്റാച്ച്മെന്റും ഇതിൽ ഉൾപ്പെടും.

നേരത്തെ ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ 5 വർഷത്തേക്ക് വിലക്കിയിരുന്നു. കൂടാതെ 25 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കൂടാതെ, റിലയൻസ് ഹോം ഫിനാൻസിനെ ആറു മാസത്തേക്ക് ഓഹരി വിപണിയിൽ നിന്ന് പുറത്താക്കുകയും 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *