
അധ്യാപക നിയമനക്കോഴ: അന്വേഷണം സെക്രട്ടേറിയറ്റിലേക്ക്; റിട്ട. അധ്യാപകൻ ഉദ്യോഗസ്ഥരുടെ ഏജന്റെന്ന് വിജിലൻസ്
തിരുവനന്തപുരം: അധ്യാപകരുടെ പുനർ നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ അന്വേഷണം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിച്ച് വിജിലൻസ്. കൊച്ചിയിൽ അറസ്റ്റിലായ റിട്ടയേർഡ് ഹെഡ്മാസ്റ്റർ വടകര സ്വദേശി കെ.പി. വിജയൻ, സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഏജന്റായി പ്രവർത്തിച്ചുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇതോടെ, പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ സുരേഷ് ബാബുവിനെ കേസിൽ രണ്ടാം പ്രതിയാക്കി.
പാലാ ഉപജില്ലയിലെ മൂന്ന് അധ്യാപകരുടെ പുനർ നിയമന ഫയലുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്നും സെക്രട്ടേറിയറ്റിൽ നിന്നും വേഗത്തിൽ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കെ.പി. വിജയൻ പണം ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപ അഡ്വാൻസായും നിയമനം പൂർത്തിയാകുമ്പോൾ ഓരോരുത്തരിൽ നിന്നും രണ്ടു ലക്ഷം രൂപ വീതവും നൽകണമെന്നായിരുന്നു ഇടപാട്. ഇതിൽ, അഡ്വാൻസ് തുകയായ ഒന്നര ലക്ഷം രൂപ കൊച്ചിയിൽ വെച്ച് കൈമാറുന്നതിനിടെയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പി രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിജയനെ പിടികൂടിയത്.
വിജയൻ ഈ ശൃംഖലയിലെ ഒരു ചെറിയ കണ്ണി മാത്രമാണെന്നും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടക്കുന്നതെന്നുമാണ് വിജിലൻസിന്റെ നിഗമനം. പരാതിക്കാരായ അധ്യാപകരുടെ ഫയൽ വിവരങ്ങൾ വിജയന് സെക്രട്ടേറിയറ്റിൽ നിന്ന് ചോർന്നു കിട്ടിയത് എങ്ങനെയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
റിമാൻഡിലായ വിജയനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇയാളുടെ ഫോൺ രേഖകൾ വിശദമായ പരിശോധനയ്ക്കായി അയച്ചു. കൂടുതൽ ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനാണ് വിജിലൻസിന്റെ തീരുമാനം.