Crime

വീടിന്റെ ലൊക്കേഷൻ തെറ്റായി നൽകി; ബെംഗളൂരുവിൽ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദ്ദിച്ചു

ബെംഗളൂരു: ഓൺലൈനായി ഓർഡർ ചെയ്ത സാധനങ്ങൾ നൽകാനെത്തിയ ഡെലിവറി ഏജന്റിന്റെ മർദ്ദനത്തിൽ യുവാവിന് പരിക്ക്. ബെംഗളൂരുവിലെ ബസവേശ്വരനഗർ, ജഡ്ജസ് കോളനിയിൽ താമസിക്കുന്ന വ്യവസായിയായ ശശാങ്ക് എസ് (30) ആണ് ആക്രമണത്തിന് ഇരയായത്.

ഡെലിവെറി ചെയ്യേണ്ട ലൊക്കേഷൻ മാറിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രമുഖ ഓൺലൈൻ ഗ്രോസറി പ്ലാറ്റ്‌ഫോമായ സെപ്റ്റോയുടെ (Zepto) ഡെലിവറി ഏജന്റായ വിഷ്ണുവർദ്ധനെതിരെ പോലീസ് കേസെടുത്തു.

ശശാങ്കിന്റെ സഹോദരഭാര്യ ഗ്രോസറി ഓർഡർ കൈപ്പറ്റാൻ എത്തിയപ്പോൾ വിലാസം മാറിയതായി കണ്ടെത്തുകയും ഇതേച്ചൊല്ലി ഡെലിവറി ഏജന്റുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്തു. ഇതറിഞ്ഞ് ശശാങ്ക് വിഷയത്തിൽ ഇടപെട്ടതോടെയാണ് സ്ഥിതി വഷളായത്. എഫ്.ഐ.ആർ പ്രകാരം, വിഷ്ണുവർദ്ധൻ ശശാങ്കിനെ അസഭ്യം പറയുകയും തുടർന്ന് മുഖത്തും തലയിലും പലതവണ ഇടിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ശശാങ്കിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ പരിക്ക് ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ശശാങ്ക് പിന്നീട് മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും, ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോയെ ടാഗ് ചെയ്ത് സംഭവത്തിൽ കമ്പനിയുടെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് മറുപടിയായി, “ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും, ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള പ്രൊഫഷണലായ പെരുമാറ്റം തങ്ങൾക്ക് അത്യാവശ്യമാണെന്നും ഈ വിഷയം കൃത്യമായി പരിഹരിക്കുമെന്നും” സെപ്റ്റോ അറിയിച്ചു.

സംഭവത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ (BNS) മനഃപൂർവം മുറിവേൽപ്പിക്കൽ (വകുപ്പ് 115), അന്യായമായി തടഞ്ഞുവെക്കൽ (വകുപ്പ് 126), കുറ്റകരമായ ഭീഷണി (വകുപ്പ് 351) തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടുപടിക്കൽ സാധനങ്ങൾ എത്തിക്കുന്ന ഡെലിവറി ഏജന്റുമാരിൽ നിന്ന് ഉപഭോക്താക്കൾ നേരിടുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചും, ഇത്തരം ജീവനക്കാർക്ക് നൽകുന്ന പരിശീലനം, പശ്ചാത്തല പരിശോധന എന്നിവയെക്കുറിച്ചുമുള്ള ഗൗരവമായ ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിട്ടുണ്ട്.