
ശമ്പള പരിഷ്കരണം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പതിവ് ബഡായി ആണെന്ന് വിമർശനം
ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ രണ്ടഭിപ്രായവുമായി മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലും. കൃത്യസമയത്ത് ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് ഇന്നലെ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ശമ്പള പരിഷ്കരണത്തെ കുറിച്ച് ആലോചന നടന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് തൊട്ട് മുമ്പത്തെ ദിവസത്തെ പത്രസമ്മേളനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കിയത്. 2024 ജൂലൈ 1 മുതൽ പുതിയ ശമ്പള പരിഷ്കരണം ലഭിക്കേണ്ടതാണ്. പത്ത് മാസം കഴിഞ്ഞിട്ടും ഇതിന് കമ്മീഷനെ പോലും നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
കൃത്യ സമയത്ത് ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് എന്ന് മുതലാണ് ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരേണ്ടത് എന്ന് പോലും അറിയില്ലെന്ന് വ്യക്തം. അല്ലെങ്കിൽ കൃത്യസമയത്ത് നടപ്പാക്കും എന്ന വിടുവായത്തം പറയില്ലായിരുന്നു . മുഖ്യമന്ത്രിക്ക് പ്രസംഗം തയ്യാറാക്കി കൊടുക്കുന്നവർക്കും ഇതിനെ കുറിച്ച് ധാരണയില്ല എന്ന് വ്യക്തം. ചുരുങ്ങിയ പക്ഷം ധനമന്ത്രിയോട് ചോദിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു അബദ്ധം മുഖ്യമന്ത്രിക്ക് പറ്റില്ലായിരുന്നു. സർക്കാരിന്റെ മുന്നിൽ ഉള്ളത് കേവലം ഒരു വർഷം മാത്രം ആണ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് എന്നീ 3 തെരഞ്ഞെടുപ്പുകളും ഇക്കാലയളവിൽ സർക്കാരിന് മുന്നിൽ ഉണ്ട്.3 തെരഞ്ഞെടുപ്പുകളുടെ ഭാഗമായി ഏറ്റവും കുറഞ്ഞത് 4 മാസത്തെ പെരുമാറ്റ ചട്ടം ഉണ്ടാകും. അപ്പോൾ സർക്കാരിന് പ്രവർത്തിക്കാനാവുക 8 മാസം മാത്രം.1.7.19 മുതൽ ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണത്തിന് 6.11.19 ൽ തോമസ് ഐസക്ക് കമ്മീഷനെ പ്രഖ്യാപിച്ചിരുന്നു.
4 മാസം കഴിഞ്ഞപ്പോൾ അന്ന് കമ്മീഷൻ നിലവിൽ വന്നു. പത്ത് മാസം കഴിഞ്ഞിട്ടും കമ്മീഷനെ പോലും വയ്ക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ പ്രസംഗം പതിവ് ബഡായി ആണെന്ന വിമർശനമാണ് ഉയരുന്നത്.