
വിവാഹം കഴിക്കാൻ കാമുകനെ നിർബന്ധിച്ചതിന്റെ പേരിൽ അരുംകൊല ; 19കാരിയായ പെൺകുട്ടിയുടെ ജീവനെടുത്തത് കാമുകനും സുഹൃത്തുക്കളും ചേർന്ന്
ഡൽഹി : വിവാഹം കഴിക്കാൻ കാമുകനെ നിർബന്ധിച്ചതിന്റെ പേരിൽ അരുംകൊല. പത്തൊൻപതുകാരിയായ പെൺകുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഡൽഹി നാംഗ്ലോയ് സ്വദേശിനി സോണി (19) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയുടെ മൃതദേഹം ഹരിയാനയിലെ റോഹ്ടകിൽ നിന്ന് പോലീസ് കണ്ടെത്തു.
അന്വേഷണത്തിൽ പെൺകുട്ടി ഏഴു മാസം ഗർഭിണിയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ കാണാൻ സോണി പോയി. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്ടകിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ മൂവരും ചേർന്ന് കൊന്നു കുഴിച്ചുമൂടി എന്നാണ് വിവരം. സലീമുമായി ഏറെനാളായി സോണി അടുപ്പത്തിലായിരുവെന്നും, ഗർഭിണിയായതിന് പിന്നാലെ തന്നെ വിവാഹം കഴിക്കാൻ സലീമിനെ സോണി നിർബന്ധിച്ചെന്നും പോലീസ് പറഞ്ഞു.
എന്നാൽ വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സലീം, സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സോണിക്ക്, ഇൻസ്റ്റഗ്രാമിൽ ആറായിരത്തിലധം ഫോളോവേഴ്സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാർക്കും നേരത്തെ അറിവുണ്ടായിരുന്നെന്നും അവർ ബന്ധം വിലക്കിയിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ ഇരുവരും ബന്ധം തുടരുകയായിരുന്നു.