
രംഗറെഡ്ഡി: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ കളിക്കുന്നതിനിടെ കാറിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ നാല്, അഞ്ച് വയസ്സുള്ള രണ്ട് പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
ദമർഗിദ്ദ ഗ്രാമത്തിൽ ബന്ധുവീട്ടിലെത്തിയ തന്മയി ശ്രീ (5), അഭിനയ ശ്രീ (4) എന്നീ കുട്ടികളാണ് മരിച്ചത്. ഇരുവരും അടുത്ത ബന്ധുക്കളാണ്. ഉച്ചയ്ക്ക് 12 മണിയോടെ വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ അകത്ത് കയറുകയും ഡോർ ലോക്കാവുകയുമായിരുന്നു.
കുട്ടികൾ പുറത്ത് കളിക്കുകയാണെന്ന് കരുതിയ ബന്ധുക്കളും വീട്ടുകാരും ഇത് ശ്രദ്ധിച്ചില്ല. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, ഉച്ചയ്ക്ക് 2 മണിയോടെ കാർ പരിശോധിച്ചപ്പോഴാണ് കുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കാറിന്റെ ലോക്ക് തുറന്ന് കുട്ടികളെ ചെവെല്ല സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്വാസംമുട്ടിയാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒരു വിവാഹാലോചനാ ചടങ്ങിൽ പങ്കെടുക്കാനായാണ് കുട്ടികളും മാതാപിതാക്കളും ദമർഗിദ്ദയിലെ ബന്ധുവീട്ടിലെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.