
വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയ യോഗേഷ് ഗുപ്ത IPS കേരളം വിട്ടേക്കും
തിരുവനന്തപുരം: ഭരണകക്ഷിക്കാർ അടക്കമുള്ള അഴിമതിക്കാർക്കെതിരേ കടുത്ത നടപടി സ്വീകരിച്ചതിനു പിന്നാലെ സർക്കാർ തെറിപ്പിച്ച വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത കേരളം വിട്ടേക്കും. സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരേ ബിനാമി ഇടപാടുമായി ബന്ധപ്പെട്ടു വിശദ അന്വേഷണത്തിനു നിർദേശിച്ചതിനു പിന്നാലെയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് യോഗേഷ് ഗുപ്തയെ മാറ്റിയത്.
ഡിജിപി പദവിയിലുള്ള യോഗേഷ് ഗുപ്തയെ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് മേധാവിയായാണു മാറ്റി നിയമിച്ചത്. ജൂൺ അവസാനം സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർബേഷ് സാഹിബിന്റെ കാലാവധി കഴിയുമ്പോൾ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിച്ചില്ലെങ്കിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാനാണ് യോഗേഷ് ഗുപ്തയുടെ തീരുമാനമെന്ന് അറിയുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ സ്ഥാനത്തേക്കാണ് യോഗേഷ് ഗുപ്ത കേന്ദ്ര ഡപ്യൂട്ടേഷനായി ശ്രമിക്കുന്നത്. ഇഡി ഡയറക്ടർ സ്ഥാനം ലഭിച്ചാൽ അദ്ദേഹം ഇവിടെ നിന്നുപോകും.