International

ബംഗ്ലാദേശ് ഇന്ത്യക്ക് പണി തുടങ്ങി; വസ്ത്രങ്ങളുടെ കയറ്റുമതിയിൽ മാലിദ്വീപിനൊപ്പം നിൽക്കാൻ തീരുമാനം

ലോകത്തെ ഏറ്റവും വലിയ വസ്ത്ര ഉൽപാദക രാജ്യമാണ് ബംഗ്ലാദേശ്. വസ്ത്രങ്ങളുടെ കയറ്റുമതിക്കായി ഇന്ത്യയെ ഒഴിവാക്കി മാലിദീപിനെ കൂട്ടു പിടിച്ചുള്ള നീക്കം നടത്തുകയാണ് ബംഗ്ലാദേശ് ഇപ്പോൾ. ബംഗ്ലാദേശിന്റെ ഈ നീക്കം ഇന്ത്യയിലെ വിമാനത്തവാളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും വന്‍ തിരിച്ചടിയായി മാറും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാര്‍ നിലനില്‍ക്കെയാണ് ബംഗ്ലാദേശിന്റെ ഈ മാറ്റം എന്നത് ഞെട്ടലോടെയാണ് ഇന്ത്യൻ കയറ്റുമതി ഏജൻസികൾ വിലയിരുത്തുന്നത്.

നേരത്തെ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ വഴിയായിരുന്നു ബംഗ്ലാദേശില്‍ നിന്നുള്ള ചരക്കുകള്‍ കൈമാറ്റം നടത്തിയിരുന്നത്. ഇതൊഴിവാകുന്നതോടെ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കാര്‍ഗോ കൈമാറ്റം വഴി, ലഭിച്ചിരുന്ന വരുമാനത്തില്‍ വന്‍ കുറവു വരും.

കടല്‍ മാര്‍ഗമുള്ള കൈമാറ്റത്തിന് മാലിദ്വീപിനെയാണ് ബംഗ്ലാദേശ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പിന്നീട് വിമാന മാര്‍ഗമാണ് വിദേശ കമ്പനികളായ എച്ച് ആന്‍ഡ് എം, സാറ എന്നിവര്‍ക്ക് ചരക്ക് എത്തിക്കുന്നത്.

ടെക്‌സ്റ്റൈല്‍ കായറ്റുമതി വഴി തിരിച്ചു വിടുന്നത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സഹകരണത്തെ ദുര്‍ബലമാക്കുകയും ലോജിസ്റ്റിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളിലെ സഹകരണ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുമെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപിന്നാലെ തുറമുഖം വഴിയുള്ള വരുമാനത്തിനും ട്രാന്‍സിറ്റ് ഫീസിനും ഇത് ഭീഷണിയാകും.

തിരിച്ചു പിടിക്കണം

ബംഗ്ലാദേശിന്റെ വമ്പന്‍ വസ്ത്ര കയറ്റുമതിക്ക് പിന്തുണ നല്‍കാന്‍ വിവിധ മാര്‍ഗങ്ങൾ തേടുകയാണ് ഇന്ത്യ. ഇന്ത്യയ്ക്കും കൂടി നേട്ടമുണ്ടാക്കാനാകുന്ന വിധത്തില്‍ കയറ്റുമതിയെ മാറ്റാനാണ് ആലോചനകള്‍.

ബംഗ്ലാദേശി കയറ്റുമതിയുടെ നല്ലൊരു പങ്കും ഉത്പാദിപ്പിക്കുന്നത് ഇന്ത്യന്‍ കമ്പനികളോ അല്ലെങ്കില്‍ ഇന്ത്യക്കാര്‍ മേല്‍നോട്ടം നടത്തുന്ന കമ്പനികളോ ആണ്. ബംഗ്ലാദേശിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും വസ്ത്രങ്ങളാണ്. മൊത്തം ജി.ഡി.പിയുടെ 13 ശതമാനം വരുമിത്.

വലിയ കാലതാമസം

ഈ മാറ്റത്തിന് ബംഗ്ലാദേശ് തുറന്നുപറയുന്ന പ്രധാന കാരണം ഇന്ത്യന്‍ പോര്‍ട്ടുകളിലുണ്ടാകുന്ന കാലതാമസമാണ്. സാധനങ്ങള്‍ കൃത്യ സമയത്ത് ലഭ്യമാക്കാനാണ് ബംഗ്ലാദേശ് റൂട്ട് മാറ്റി പിടിക്കുന്നത്. മാത്രമല്ല ഇന്ത്യന്‍ തുറമുഖങ്ങള്‍ ഒഴുവാക്കുന്നതു വഴി സപ്ലൈ ചെയിനില്‍ കൂടുതല്‍ നിയന്ത്രണം ഉറപ്പാക്കാനും ബംഗ്ലാദേശിനാകും.

നശിച്ചു പോകുന്ന സാധനങ്ങളുടെ ഗണത്തിലാണ് വസ്ത്രങ്ങള്‍ ഉള്‍പ്പെടുന്നത്. കൃത്യസമയത്ത് ചരക്ക് എത്തിച്ചില്ലെങ്കില്‍ കണ്‍സൈന്‍മെന്റ് നിരസിക്കപ്പെടും. പ്രത്യേക സീസണിലേക്കുള്ള വസ്ത്രങ്ങള്‍ ആ സമയത്ത് എത്തിച്ചില്ലെങ്കില്‍ അതിന്റെ മൂല്യം നഷ്ടമാകും.

മാലിദ്വീപ് എയര്‍പോര്‍ട്ട് അതോറിറ്റി ‘സീ ടു എയര്‍’ കാര്‍ഗോ ഷിപ്‌മെന്റ് സര്‍വീസ് ബംഗ്ലാദേശിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ചരക്ക്, മാലിദ്വീപിലേക്ക് കടല്‍മാര്‍ഗം എത്തിക്കാനും അവിടെ നിന്ന് വിമാനമാര്‍ഗം ആഗോള രാജ്യങ്ങളിലേക്ക് കൊണ്ടു പോകാനും ഇതു വഴി സാധിക്കും.

2024 മാര്‍ച്ചിലാണ് ഇത് തുടങ്ങിയത്. ഖത്തര്‍ എയര്‍വെയ്‌സ്, എമിറേറ്റ്‌സ്, തുര്‍ക്കിഷ് എയര്‍ലൈന്‍സ്, ഗള്‍ഫ് എയര്‍, നിയോസ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എന്നിവ ഈ ട്രാന്‍സ്ഷിപ്‌മെന്റ് ശൃംഖലയുടെ ഭാഗമാണ്. മാലിദീപിനെ കൂട്ടുപിടിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ് ബംഗ്ലാദേശിന്റെ ഈ നീക്കത്തിലൂടെ ഉണ്ടാവാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *