
ക്ഷേമ പെൻഷകാർക്ക് വാഗ്ദാനം ചെയ്തത് 2500 രൂപ! കിട്ടുന്നത് 2020 ലെ ക്ഷേമ പെൻഷൻ തുകയായ 1600 രൂപയും ; ക്ഷേമ പെൻഷൻകാരേയും പറ്റിച്ചു
പറയുന്നത് ചെയ്യുന്ന സർക്കാർ – തൻ്റെ സർക്കാരിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന പതിവ് പല്ലവിയാണ്. ഇതെല്ലാം വെറും വായ്ത്താരികൾ മാത്രമാണ് എന്നതാണ് യാത്ഥാർത്ഥ്യം.
2021 ലെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞത് പ്രകാരം ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി 2500 രൂപയായി ഉയർത്തും എന്നാണ് ( പ്രകടന പത്രിക ഖണ്ഡിക 45). സംഭവിച്ചതോ ഒരു രൂപ പോലും പെൻഷനിൽ വർദ്ധിപ്പിച്ചില്ല. 2020 ലെ ക്ഷേമ പെൻഷൻ തുകയായ 1600 രൂപ തന്നെയാണ് 2025 ലും ക്ഷേമ പെൻഷൻകാർക്ക് ലഭിക്കുന്നത്. അതും കൃത്യമായി കൊടുക്കുന്നും ഇല്ല.
ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് 5 ഗഡുക്കൾ ആയിരുന്നു ക്ഷേമ പെൻഷൻ കുടിശിക . ദയനിയ തോൽവി നേരിട്ടതിനെ തുടർന്നാണ് കുടിശിക കൊടുക്കാൻ തീരുമാനിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ ഒരു ഗഡു കുടിശിക കൊടുത്തു. ഇപ്പോൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഒരു ഗഡു കുടിശിക കൊടുത്തു. കുടിശിക കിട്ടാൻ തെരഞ്ഞെടുപ്പ് വരണം എന്നതാണ് സ്ഥിതി. 2 ഗഡു ക്ഷേമ പെൻഷൻ നിലവിൽ കുടിശികയാണ്. 3200 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും സർക്കാർ കൊടുക്കാനുണ്ട്. ക്ഷേമ പെൻഷൻകാരിൽ ഭൂരിഭാഗവും പല വിധ രോഗങ്ങളോട് മല്ലിടുന്നവരാണ്.
2021-22 ലെ പുതുക്കിയ ബജറ്റ്, 2022 – 23, 2023- 24, 2024- 25, 2025- 26 ലെ ബജറ്റുകൾ അടക്കം ധനമന്ത്രി കെ.എൻ. ബാലഗോപാൽ 5 ബജറ്റുകൾ അവതരിപ്പിച്ചു. ഒരു ബജറ്റിലും ക്ഷേമ പെൻഷൻ 100 രൂപ പോലും കൂട്ടിയില്ല. ബജറ്റിൽ ക്ഷേമ പെൻഷൻ കൂട്ടുന്ന പതിവ് ബാലഗോപാൽ അവഗണിച്ചു. അവതരിപ്പിച്ച 5 ബജറ്റിലും ക്ഷേമ പെൻഷൻ 100 രൂപ വീതം കൂട്ടിയിരുന്നെങ്കിൽ 500 രൂപയുടെ വർദ്ധനവ് ക്ഷേമ പെൻഷനിൽ ഉണ്ടാകുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ക്ഷേമ പെൻഷൻ തുക 1600 ൽ നിന്ന് 2100 രൂപയായി ഉയർന്നേനെ. എന്നാൽ അത് ഉണ്ടായില്ല. പറയുന്നത് ചെയ്യുന്ന സർക്കാരല്ല ഇതെന്ന് ഇതിൽ നിന്ന് വ്യക്തം.
ക്ഷേമ പെൻഷൻകാർക്ക് മാത്രമല്ല ക്ഷേമ പെൻഷൻ കൊടുക്കാൻ രൂപികരിച്ച പെൻഷൻ കമ്പനിക്കും സർക്കാർ കുടിശിക വരുത്തിയിരിക്കുകയാണ്. 22000 കോടിയോളം രൂപ സർക്കാർ പെൻഷൻ കമ്പനിക്ക് കൊടുക്കാനുണ്ട്.ക്ഷേമ പെൻഷൻ 100 രൂപ പോലും ഉയർത്താത്ത സർക്കാർ അതേ സമയം പി.എസ് സി ചെയർമാനും അംഗങ്ങൾക്കും ശമ്പളത്തിൽ ലക്ഷങ്ങളുടെ വർധനയാണ് നടത്തി കൊടുത്തത്.
പ്രകടന പത്രികയും സർക്കാരിൻ്റെ പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് വ്യക്തം. എന്നിട്ടും മൈക്കിന് മുന്നിൽ പതിവ് പോലെ മുഖ്യമന്ത്രി ഉറക്കെ നുണ പറയും – പറയുന്നത് ചെയ്യുന്ന സർക്കാരാണ് എൽ ഡി എഫ് സർക്കാർ.