
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം നൽകിയ ഊർജ്ജം പാഴാക്കാതെ, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ കോൺഗ്രസ്.
പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തനം വിലയിരുത്തുന്നതിനും ഭാവി തന്ത്രങ്ങൾ മെനയുന്നതിനുമായി നിർണായക യോഗങ്ങൾ ഉടൻ ചേരും. ജൂൺ 27-ന് ചേരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും. ഇതിന് പിന്നാലെ യുഡിഎഫ് യോഗവും ചേരും.
പുനഃസംഘടനയിൽ അടിമുടി മാറ്റമില്ല
നിലമ്പൂർ വിജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പുനഃസംഘടനയിൽ അടിമുടി മാറ്റങ്ങൾ ഉണ്ടായേക്കില്ലെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പിൽ നേതാക്കൾ ഒറ്റക്കെട്ടായി മികച്ച ടീം വർക്ക് കാഴ്ചവെച്ചുവെന്നും, ഏതാനും മാസങ്ങൾക്കകം തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നതിനാൽ വലിയ അഴിച്ചുപണി ഈ ഘട്ടത്തിൽ ഗുണകരമാകില്ലെന്നും പാർട്ടി വിലയിരുത്തുന്നു.
കെപിസിസി ഭാരവാഹികളിൽ ഭൂരിഭാഗം പേരും തൽസ്ഥാനത്ത് തുടരാനാണ് സാധ്യത. ഏതാനും പുതിയ മുഖങ്ങളെ ഉൾപ്പെടുത്തിയേക്കാം. ഡിസിസി തലപ്പത്തും സമാനമായ രീതിയിൽ ചെറിയ മാറ്റങ്ങൾക്കേ സാധ്യതയുള്ളൂ. പുനഃസംഘടന സംബന്ധിച്ച വിശദമായ ചർച്ചകൾ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നടക്കും.
‘അൻവർ’ പരാമർശങ്ങളിൽ അതൃപ്തി
അതേസമയം, നിലമ്പൂർ ഫലം വന്നതിന് പിന്നാലെ ചില മുതിർന്ന നേതാക്കൾ പി.വി. അൻവറിന് അനുകൂലമായി നടത്തിയ പ്രസ്താവനകളിൽ പാർട്ടിയിൽ അതൃപ്തി പുകയുന്നുണ്ട്. അൻവറിനെ കൂട്ടാതെ തന്നെ മികച്ച വിജയം നേടാനായ സാഹചര്യത്തിൽ, “അൻവർ കൂടി ഉണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം വർധിച്ചേനെ” എന്ന തരത്തിലുള്ള പ്രതികരണങ്ങൾ അനുചിതമായിപ്പോയി എന്നാണ് ഒരു വിഭാഗം നേതാക്കളുടെ വികാരം. ഈ വിഷയം 27-ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും.
നിലമ്പൂരിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ, ചെറിയ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്താനാണ് കോൺഗ്രസും യുഡിഎഫും ലക്ഷ്യമിടുന്നത്.