BusinessNews

‘മേക്ക് ഇൻ ഇന്ത്യ’ക്ക് കരുത്തായി കൊച്ചിൻ ഷിപ്പ്‌യാർഡ്; രണ്ട് ടഗ്ഗുകൾ കൂടി നിർമ്മിക്കാൻ പുതിയ ഓർഡർ

കൊച്ചി: കപ്പൽ നിർമ്മാണ രംഗത്ത് രാജ്യത്തിന്റെ അഭിമാനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് (സിഎസ്എൽ) പുതിയ ഓർഡർ. 70 ടൺ ഭാരം വലിക്കാൻ ശേഷിയുള്ള രണ്ട് ബോള്ളാർഡ് പുൾ ടഗ്ഗുകൾ നിർമ്മിക്കുന്നതിനായാണ് പോൾസ്റ്റാർ മാരിടൈം ലിമിറ്റഡ് എന്ന കമ്പനി കൊച്ചിൻ ഷിപ്പ്‌യാർഡിന് ഓർഡർ നൽകിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ‘, ‘ആത്മനിർഭർ ഭാരത്’ തുടങ്ങിയ പദ്ധതികൾക്ക് വലിയ കരുത്ത് പകരുന്നതാണ് ഈ നേട്ടം.

ഇതേ കമ്പനിക്ക് വേണ്ടി സിഎസ്എല്ലിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിലവിൽ മൂന്ന് ടഗ്ഗുകൾ നിർമ്മിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയതായി രണ്ട് ടഗ്ഗുകൾക്ക് കൂടി ഓർഡർ ലഭിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ഹാർബർ ടഗ്ഗ് ഡിസൈനർമാരായ കാനഡയിലെ റോബർട്ട് അലൻ ലിമിറ്റഡിന്റെ ഡിസൈനിലാണ് ഈ ടഗ്ഗുകൾ നിർമ്മിക്കുന്നത്.

പുതിയ ടഗ്ഗുകൾ സിഎസ്എല്ലിന്റെയും ഉഡുപ്പി-സിഎസ്എല്ലിന്റെയും സംയുക്ത സഹകരണത്തിൽ കൊച്ചിയിലെ യാർഡിലായിരിക്കും നിർമ്മിക്കുക. ജപ്പാനിലെ നിഗാറ്റ ഐഎച്ച്ഐ പവർ സിസ്റ്റംസ് കമ്പനിയുടെ 1838 കിലോവാട്ട് ശേഷിയുള്ള രണ്ട് പ്രധാന എഞ്ചിനുകളാണ് ടഗ്ഗുകൾക്ക് കരുത്തേകുന്നത്.

‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സിഎസ്എൽ ഗ്രൂപ്പ് ഇതിനോടകം നാല് ടഗ്ഗുകൾ നിർമ്മിച്ച് കൈമാറിയിട്ടുണ്ട്. പുതിയ ഓർഡർ കൂടി ലഭിച്ചതോടെ, 18 സാധാരണ ടഗ്ഗുകളും, പരിസ്ഥിതി സൗഹൃദമായ രണ്ട് ഗ്രീൻ ടഗ്ഗുകളും ഉൾപ്പെടെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഷിപ്പ്‌യാർഡിനുണ്ട്.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘ഗ്രീൻ ടഗ്ഗ് ട്രാൻസിഷൻ പ്രോഗ്രാമിന്റെ’ (GTTP) ഭാഗമായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ടഗ്ഗുകൾ അവതരിപ്പിച്ച് ഈ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ സിഎസ്എൽ പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ പറഞ്ഞു.