CrimeNews

ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് മാതൃസഹോദരൻ; 22 കാരനായ ഹരികുമാറിന്റെ മൊഴി വിശ്വസിക്കാനാകാതെ പോലീസ്

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ അപായപ്പെടുത്തിയതായി സമ്മതിച്ച് മാതൃസഹോദരൻ ഹരികുമാർ. 22 കാരനായ ഇയാളുടെ കുറ്റസമ്മതം പൂർണ്ണമായും വിശ്വാസ്യയോഗ്യമല്ലെന്നും ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

കുഞ്ഞിൻ്റെ അച്ഛനെയും മുത്തശ്ശിയെയും ചോദ്യം ചെയ്യലിന് ശേഷം പോലീസ് വിട്ടയച്ചു. ദേവേന്ദുവിന്റെ അമ്മയും മാതൃസഹോദരനും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കുഞ്ഞിന്റെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുവീട്ടിലെത്തിച്ചാണ് സംസ്‌കാരം നടത്തിയത്.

കുട്ടിയെ ഹരികുമാർ കിണറ്റിൽ എറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഇല്ലെന്നു ദേഹപരിശോധനയിൽ വ്യക്തമായി. വീട്ടിൽ തന്നെ ഉള്ള ആൾ തന്നെയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്നു പൊലീസിന് ഉറപ്പായിരുന്നു. അച്ഛൻ, മുത്തശി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് രണ്ടര വയസ്സുകാരിയായ കുട്ടിയെ കാണാനില്ലെന്ന വിവരം നാട്ടുകാർ അറിയുന്നത്. വീട്ടുകാർ തന്നെയാണു നാട്ടുകാരോടു വിവരം പറഞ്ഞത്. കുട്ടിയുടെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് വീട്ടിൽ നടക്കാനിരിക്കെയാണ് സംഭവം.

ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് കുഞ്ഞിനെ കണ്ടെത്താനായി തിരച്ചിൽ നടത്തിയത്. ഇതിനിടയിലാണ് വീട്ടുമുറ്റത്തെ കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഗ്‌നിരക്ഷാസേന ഉൾപ്പെടെ എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

കുറ്റം ഏറ്റു പറഞ്ഞെങ്കിലും എന്തിനു വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്ന ചോദ്യത്തിന് ഹരികുമാർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. പൊലീസിനോടു കയർക്കുന്ന സമീപനമാണ് ഹരികുമാർ സ്വീകരിച്ചത്. ഹരികുമാർ ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ കൂടുതൽ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ പുലർച്ചെ പിതാവ് ശ്രീജിത്തിന്റെ അടുത്തു കിടത്തിയ ശേഷമാണ് ശുചിമുറിയിലേക്കു പോയതെന്നാണ് അമ്മ ശ്രീതു ആദ്യം പറഞ്ഞിരുന്നത്. ശ്രീജിത്തും ശ്രീതുവും തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *