News

മറിയക്കുട്ടി ബിജെപിയില്‍; ഷാളണിയിച്ച് രാജീവ് ചന്ദ്രശേഖർ; വീടുവെച്ചുകൊടുത്ത കോണ്‍ഗ്രസിന് വിമർശനം

തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് ഭിക്ഷാടനം നടത്തി ശ്രദ്ധേയയായ അടിമാലി സ്വദേശിനി മറിയക്കുട്ടി ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) അംഗത്വം സ്വീകരിച്ചു. തൊടുപുഴയിൽ നടന്ന ബിജെപിയുടെ ‘വികസിത കേരളം’ കൺവൻഷനിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് അവരെ പാർട്ടിയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു.

ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ജീവിക്കാൻ മറ്റ് മാർഗമില്ലെന്ന് ചൂണ്ടിക്കാട്ടി മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അവർ, പെൻഷൻ കുടിശ്ശിക ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധങ്ങൾക്ക് പിന്നാലെ, അന്നത്തെ കെപിസിസി അധ്യക്ഷനായിരുന്ന കെ. സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി മറിയക്കുട്ടിക്ക് 650 ചതുരശ്രയടിയുള്ള ഒരു വീട് നിർമ്മിച്ച് നൽകിയിരുന്നു.

ബിജെപിയിൽ ചേർന്ന ശേഷം കോൺഗ്രസിനും സിപിഐഎമ്മിനുമെതിരെ മറിയക്കുട്ടി രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. വീട് വെച്ചുനൽകിയതല്ലാതെ പിന്നീട് കോൺഗ്രസ് നേതാക്കൾ ആരും തന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി. കോൺഗ്രസിനുവേണ്ടി വാദിച്ചതിന്റെ പേരിൽ സിപിഐഎം പ്രവർത്തകർ പലതവണ തന്നെ കൊല്ലാൻ ശ്രമിച്ചതായും അവർ ആരോപിച്ചു. എന്നാൽ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഇപ്പോഴും തനിക്ക് കൃത്യമായി പെൻഷൻ പണം നൽകുന്നുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അവരുടെ കയ്യിൽ നിന്നും പണമെടുത്തല്ല വീട് വെച്ചുനൽകിയതെന്നും മറിയക്കുട്ടി പ്രതികരിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സഹായധനം കൊണ്ടാണ് താൻ അരി വാങ്ങിയിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മറിയക്കുട്ടിയുടെ രാഷ്ട്രീയമാറ്റം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.