News

മോദിക്കുവേണ്ടി ഭക്ഷണ ചെലവ് 20 ലക്ഷം രൂപ; രാജ്ഭവന് പണം അനുവദിച്ച് ഉത്തരവ്

Modi's Kerala Visit Commences: Governor at Raj Bhavan, Funds Approved

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങിന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി കേരള രാജ്ഭവന് രണ്ട് ദിവസത്തെ ചെലവ് 20 ലക്ഷം രൂപ. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത് പ്രകാരം ഈ തുക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി.

മെയ് ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാനമന്ത്രി കേരളത്തിൽ സന്ദർശനം നടത്തിയത്. ഇതിനോടനുബന്ധിച്ചുള്ള കാറ്ററിംഗ്, മറ്റ് ചെലവുകൾ എന്നിവയ്ക്കായി ഇരുപത് ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നത്. സർക്കാർ ഈ വിഷയം പരിശോധിച്ച് കേരളാ രാജ്ഭവനിലേക്ക് ഈ തുക അനുവദിക്കുകയായിരുന്നു.

ടൂറിസം ഡയറക്ടർ ഈ തുക കേരളാ രാജ്ഭവനിലെ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പേരിൽ നൽകുകയും വിതരണം ചെയ്യുകയും ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നത്. പിന്നീട് അന്തിമ തീർപ്പാക്കലിനായി ബന്ധപ്പെട്ട രേഖകളും ഒറിജിനൽ ബില്ലുകളും വൗച്ചറുകളും സഹിതം ചെലവുകളുടെ വിശദാംശങ്ങൾ സർക്കാരിന് സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Prime Minister Kerala Visit Expenses - Government Order

മെയ് 1, 2 തീയതികളിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി കേരളം സന്ദർശിച്ചത്. മെയ് 1-ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം, രാജ്ഭവനിൽ താമസിച്ചു. മെയ് 2-ന് രാവിലെ 10 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇനി അദ്ദേഹത്തിന്റെ സുരക്ഷാ-യാത്രാ ചെലവുകള്‍ക്കായി തുക വരും ദിവസങ്ങളില്‍ പുറത്തുവരും.

തുറമുഖത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി, അവിടെയുള്ള സൗകര്യങ്ങൾ വിലയിരുത്തി. അതിനുശേഷം, തുറമുഖവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം, കേരളത്തിലെ വിവിധ വികസന പദ്ധതികളെക്കുറിച്ച് സംസാരിച്ചു. വൈകുന്നേരത്തോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.