
ന്യൂഡൽഹി: കടക്കെണിയിലായ വോഡഫോൺ ഐഡിയയെ (വി) രക്ഷിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ പണം മുടക്കരുതെന്നും, പകരം കമ്പനിയെ ഒരു ലോകോത്തര വിദേശ ടെലികോം കമ്പനിക്ക് കൈമാറണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം.
ടെലികോം രംഗത്ത് രണ്ടോ മൂന്നോ കമ്പനികൾ മാത്രമായി ചുരുങ്ങുന്നത് രാജ്യത്തിന് ഗുണകരമല്ലെന്ന കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടിനെ പിന്തുണച്ച ചിദംബരം, ഇതിനുള്ള വഴി സർക്കാർ വീണ്ടും പണം മുടക്കുകയല്ലെന്നും എക്സിലെ (ട്വിറ്റർ) പോസ്റ്റിൽ കുറിച്ചു.
സർക്കാർ കമ്പനിയാക്കരുത്
“വോഡഫോൺ ഐഡിയയെ പുനരുജ്ജീവിപ്പിക്കാനുള്ള വഴി, സർക്കാർ കൂടുതൽ ഫണ്ട് (ഇതിനകം 36,500 കോടി രൂപ) നൽകി അതിനെ ഒരു സർക്കാർ കമ്പനിയാക്കി മാറ്റുക എന്നതല്ല,” ചിദംബരം പറഞ്ഞു. സർക്കാർ ഇതിനോടകം തന്നെ കമ്പനിയുടെ ഭീമമായ കുടിശ്ശിക ഓഹരിയായി മാറ്റിയിട്ടുണ്ട്. ഇനിയും പണം മുടക്കുന്നത് തെറ്റായ നടപടിയായിരിക്കും.
റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവർ മാത്രം വിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നത് ഒഴിവാക്കാൻ, ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിവുള്ള ഒരു വിദേശ കമ്പനിയെ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Duopoly is not good in any industry
— P. Chidambaram (@PChidambaram_IN) June 25, 2025
Minister Scindia is right in finding a way of reviving Vodafone India to infuse more competition in the telecom industry in India
There was once a time when leading telecom companies of the world took the first steps to enter the Indian…
വിദേശ ഭീമന്മാർ എവിടെപ്പോയി?
ഒരുകാലത്ത് എടി ആൻഡ് ടി, വെറൈസൺ, ഹച്ചിസൺ തുടങ്ങിയ ലോകോത്തര ടെലികോം ഭീമന്മാർ ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്നത് ചിദംബരം ഓർമ്മിപ്പിച്ചു. എന്നാൽ, ഇന്ത്യയിലെ റെഗുലേറ്ററി സംവിധാനങ്ങളിലെ വെല്ലുവിളികൾ കാരണം അവർക്ക് വിപണി വിട്ടുപോകേണ്ടി വന്നു. വിദേശ നിക്ഷേപകരെ ആകർഷിക്കാൻ രാജ്യത്തെ റെഗുലേറ്ററി ചട്ടക്കൂടുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.
വോഡഫോൺ ഐഡിയയുടെ കുടിശ്ശിക ഓഹരിയായി മാറ്റിയതോടെ, കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ (48.99%) കേന്ദ്രസർക്കാരാണ്. എന്നിരുന്നാലും, കമ്പനിയുടെ പ്രവർത്തന നിയന്ത്രണം ഇപ്പോഴും പ്രൊമോട്ടർമാരുടെ കൈവശമാണ്.