
തിരുവനന്തപുരം: സ്വദേശമായ യുപിയിലേക്കും ഡൽഹിയിലേക്കുമുള്ള നിരന്തരമായ യാത്രകൾ കാരണം ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണറുടെ പട്ടികയിൽ ഇടം നേടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ 1,095 ദിവസങ്ങളിൽ 328 ദിവസവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്തായിരുന്നു. പലവട്ടം രാജ്ഭവനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും നൽകാത്ത ഇൗ യാത്രക്കണക്ക് ഒടുവിൽ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പാണ് പുറത്തുവിടാൻ തയാറായത്. 2021 ജൂലൈ 29 മുതൽ ഈ മാസം 1 വരെയുള്ള കണക്കുകളാണു സർക്കാർ വെളിപ്പെടുത്തിയത്.
ഗവർണറുടെ നിരന്തരമായ യാത്രകൾക്കെതിരെ അടുത്തിടെ മന്ത്രിമാർ അടക്കം രംഗത്തു വന്നിരുന്നു. ഗവർണറുടെ യാത്രയ്ക്കായി ബജറ്റിൽ മാറ്റി വച്ചതിന്റെ 20 ഇരട്ടി വരെയാണ് സർക്കാർ നൽകേണ്ടി വരുന്നത്. കഴിഞ്ഞ 3 വർഷത്തിൽ പലദിവസങ്ങളിലായി ഒരു വർഷത്തോളമാണ് ഗവർണർ കേരളത്തിനു പുറത്തു ചെലവിട്ടത്. ഇതിൽ മിക്ക യാത്രകളും ഡൽഹി വഴിയും മംഗളൂരു വഴിയും സ്വദേശമായ യുപിയിലേക്കു പോകാനായിരുന്നു.
മുംബൈ, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളിലേയ്ക്കും പലവട്ടം ഗവർണർ യാത്ര ചെയ്തിട്ടുണ്ട്. മിക്ക ദിവസങ്ങളിലും ഗവർണർ കേരളത്തിലില്ലാത്തതിനാൽ അദ്ദേഹത്തിന്റെ യാത്ര വിവരങ്ങളും ചെലവും ലഭ്യമാക്കാൻ ആവശ്യപ്പെട്ട് രാജ്ഭവന് ഒട്ടേറെ വിവരാവകാശ അപേക്ഷകൾ ലഭിക്കുന്നുണ്ട്. അതിനെല്ലാം വിവരാവകാശ നിയമത്തിനു കീഴിൽപ്പെടുന്ന ചോദ്യമല്ലെന്നു കാട്ടി ഒഴിയുകയാണു രാജ്ഭവൻ ചെയ്യുന്നത്.
സർക്കാരിനോടു ചോദിക്കുമ്പോഴും തങ്ങളുടെ പക്കൽ ഈ കണക്കില്ല എന്ന മറുപടിയാണ് ലഭിക്കാറ്. എന്നാൽ, ഗവർണർ കേരളം വിട്ടു പുറത്തു പോകുമ്പോൾ സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നു ചട്ടമുണ്ട്. ഇതനുസരിച്ച് ഗവർണർ സർക്കാരിനെ അറിയിച്ച വിവരങ്ങളാണ് ഒടുവിൽ പൊതുഭരണ വകുപ്പ് പുറത്തുവിട്ടത്. കഴിഞ്ഞ 3 വർഷത്തിനിടെ 2 വട്ടം കന്യാകുമാരിയിലും 3 വട്ടം ഗുജറാത്തിലും ഗവർണർ പോയി. തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, അസം, ഗോവ, കൊൽക്കത്ത, ഉത്തരാഖണ്ഡ്, അയോധ്യ എന്നിവിടങ്ങളിലേക്കും ഗവർണർ യാത്ര നടത്തി.