
ന്യൂ ഡൽഹി: തിരഞ്ഞെടുപ്പിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് “വലിയ ക്രിമിനൽ തട്ടിപ്പ്” നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ പക്കൽ ‘വോട്ട് മോഷണത്തിന്’ തെളിവുകളുണ്ടെന്ന് ആവർത്തിച്ച രാഹുൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ബാംഗ്ലൂർ സെൻട്രൽ മണ്ഡലത്തിൽ അഞ്ച് വ്യത്യസ്ത രീതികളിൽ എങ്ങനെ വോട്ട് തട്ടിപ്പ് നടന്നുവെന്ന് കണക്കുകളും ദൃശ്യങ്ങളും നിരത്തി വിശദീകരിച്ചു.
കോൺഗ്രസ് പാർട്ടി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ കണ്ടെത്തലുകൾ എന്ന പേരിൽ, ബാംഗ്ലൂർ സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുര അസംബ്ലി സെഗ്‌മെന്റിലെ വിവരങ്ങൾ സഹിതമായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം. ബാംഗ്ലൂർ സെൻട്രൽ സീറ്റിൽ 32,707 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്.
മഹാദേവപുരയിൽ മാത്രം ബിജെപിക്ക് 1,14,046 വോട്ടുകളുടെ ഭീമമായ ഭൂരിപക്ഷം ലഭിച്ചതിലെ അസ്വാഭാവികതയാണ് കോൺഗ്രസിനെ അന്വേഷണത്തിന് പ്രേരിപ്പിച്ചത്. ഈ ഒരു മണ്ഡലത്തിൽ നിന്ന് മാത്രം 1,00,250 വ്യാജ വോട്ടുകൾ സൃഷ്ടിച്ചാണ് ബിജെപി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതെന്ന് രാഹുൽ ആരോപിച്ചു.
തട്ടിപ്പ് നടന്ന അഞ്ച് വഴികൾ
വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ കുറ്റകരമായ അഞ്ച് മാർഗ്ഗങ്ങൾ ഉപയോഗിച്ചുവെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു:
- ഇരട്ട വോട്ടർമാർ (11,965): ഒരേ വ്യക്തിയുടെ പേരും ഫോട്ടോയും നാലും അഞ്ചും പോളിംഗ് ബൂത്തുകളിലെ വോട്ടർ പട്ടികയിൽ കണ്ടെത്തി. ഗുർകിരത് സിംഗ് ഡാങ് എന്ന വ്യക്തിയുടെ പേര് ഒരേ മണ്ഡലത്തിലെ നാല് ബൂത്തുകളിൽ ഉള്ളതിന്റെ രേഖ രാഹുൽ പ്രദർശിപ്പിച്ചു. ആയിരക്കണക്കിന് ആളുകൾ ഇങ്ങനെ പലതവണ വോട്ട് ചെയ്തിട്ടുണ്ട്.
- വ്യാജവും അസാധുവുമായ വിലാസങ്ങൾ (40,009): നിലവിലില്ലാത്ത വിലാസങ്ങൾ, വീട്ടുനമ്പർ ‘0’ എന്ന് രേഖപ്പെടുത്തിയ വിലാസങ്ങൾ, പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അർത്ഥമില്ലാത്ത അക്ഷരങ്ങൾ (ഉദാ: ilsdfhug) എന്നിവ ഉപയോഗിച്ച് ആയിരക്കണക്കിന് വ്യാജ വോട്ടർമാരെ സൃഷ്ടിച്ചു.
- ഒരു വിലാസത്തിൽ കൂട്ട വോട്ടർമാർ (10,452): ഒരൊറ്റ മുറി മാത്രമുള്ള വീട്ടിൽ 80 വോട്ടർമാർ താമസിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. മറ്റൊരു ഒറ്റമുറി വീട്ടിൽ 46 വോട്ടർമാരുണ്ട്. വാണിജ്യ സ്ഥാപനമായ “153 ബിയർ ക്ലബ്ബിന്റെ” വിലാസത്തിൽ 68 വോട്ടർമാരെ ചേർത്തതായും രാഹുൽ വെളിപ്പെടുത്തി.
- അസാധുവായ ഫോട്ടോകൾ (4,132): നാലായിരത്തിലധികം വോട്ടർമാർക്ക് ഫോട്ടോ ഇല്ല, അല്ലെങ്കിൽ തിരിച്ചറിയാൻ സാധിക്കാത്തത്ര ചെറിയ ഫോട്ടോകളാണ് പട്ടികയിലുള്ളത്.
- ഫോം 6-ന്റെ ദുരുപയോഗം (33,692): പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം 6 ഉപയോഗിച്ച്, പ്രായമായവരെ പുതിയ വോട്ടർമാരായി പലതവണ രജിസ്റ്റർ ചെയ്തു. 70 വയസ്സുള്ള ശകുൻ റാണി എന്ന സ്ത്രീയെ രണ്ട് മാസത്തിനിടെ രണ്ട് തവണ പുതിയ വോട്ടറായി ചേർക്കുകയും, ഇവർ രണ്ട് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തതിന്റെ തെളിവും രാഹുൽ പുറത്തുവിട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണം
ഇത് ഒരു മണ്ഡലത്തിൽ മാത്രം നടന്ന കുറ്റകൃത്യത്തിന്റെ തെളിവാണെന്നും, രാജ്യത്തുടനീളം ഈ തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. “പ്രധാനമന്ത്രി അധികാരത്തിലെത്തിയത് വെറും 25 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ്. ഒരു മണ്ഡലത്തിൽ നിന്ന് ഒരു ലക്ഷം വോട്ട് മോഷണം പോകുമ്പോൾ അതിന്റെ ഗൗരവം വലുതാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് ഇലക്ട്രോണിക് രൂപത്തിൽ ഡാറ്റ നൽകാതെ തെളിവുകൾ നശിപ്പിക്കുകയാണ്. അവർ ബിജെപിയുമായി ഒത്തുകളിച്ച് തിരഞ്ഞെടുപ്പ് സംവിധാനത്തെ തകർക്കുന്നു,” രാഹുൽ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ജുഡീഷ്യറി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.