News

അയ്യേ…. നാണമില്ലേ ഇങ്ങനെ മുട്ടിലിഴയാൻ? ഈ പാർട്ടിയാണോ സംഘപരിവാറിനോട് പോരാടാൻ ഇറങ്ങുന്നത്? വെള്ളാപ്പള്ളിയെ പേടിച്ച് സിപിഎം

എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ തുടർച്ചയായി മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന വർഗീയ പ്രസ്താവനകൾക്കെതിരെ പ്രതികരിക്കാൻ ധൈര്യമില്ലാതെ സിപിഎം. ഇടത് സർക്കാരിൽ ഇസ്ലാം മതപണ്ഡിതനായ കാന്തപുരം അബൂബക്കർ മുസ്ലിയാർ, മുസ്ലിം ലീഗ് തുടങ്ങിയവർ അവിഹിതമായി സ്വാധീനം ചെലുത്തുവെന്നും, മലപ്പുറം ജില്ലയെയും മുസ്ലിം സമുദായത്തെയും പേരെടുത്തുപറഞ്ഞുമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ. എന്നാൽ ഇതിനെതിരെ ഒരുവാക്കുകൊണ്ടുപോലും പ്രതിഷേധിക്കാനുള്ള ധൈര്യമില്ലാത്ത അവസ്ഥയിലാണ് സിപിഎം.

കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ഇതിനെതിരെയാണ് വ്യാപക പരിഹാസവും ഉയരുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച സിപിഎം പ്രസ്താവനക്ക് മറുപടിയുമായി നിരവധി പേരാണ് കമന്റുകൾ ചെയ്തിരിക്കുന്നത്. വെള്ളാപ്പള്ളിയെ പോലൊരു ആളെ പേടിക്കുന്ന പാർട്ടിയാണോ സംഘപരിവാറിനോട് പോരാടൻ ഇറങ്ങുന്നതെന്ന് ചോദിച്ചിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ. അദ്ദേഹത്തിന്റെ കമന്റി ഇങ്ങനെ: ‘

അയ്യേ…. നാണമില്ലേ ഇങ്ങനെ മുട്ടിലിഴയാൻ??
വെള്ളാപ്പള്ളിയെ പോലൊരു ഇസ്‌പെഡ് ഏഴാംകൂലിയെ പേടിക്കുന്ന ഈ പാർട്ടിയാണോ സംഘപരിവാറിനോട് പോരാടാൻ ഇറങ്ങുന്നത്??
മതവിദ്വേഷം വളർത്തുന്ന വാക്കുകളും hate സ്പീച്ചും ക്രിമിനൽ കുറ്റമാണ്. കേസെടുക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. CPIM Kerala ആവശ്യപ്പെടുമോ? പോലീസ് കേസെടുക്കുമോ?’

മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ കാണണമെന്ന് പ്രസ്താവനയിൽ പറയുന്നു. വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പറയാതെയുള്ള പ്രസ്താവനയിൽ എസ്എൻഡിപി യോഗം മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. അബദ്ധത്തിൽ പോലും വെള്ളാപ്പള്ളി നടേശൻ എന്ന പേര് എവിടെയും വരാതിരിക്കാൻ പാർട്ടി അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്

സിപിഎം പ്രസ്താവന ഇങ്ങനെ

കേരളത്തിൻറെ മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ ബദൽ നയങ്ങളുയർത്തി മുന്നോട്ടപോവുകയാണ്. എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന അവശതകൾ പരിഹരിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. സാമൂഹ്യ നീതീയും, മതനിരപേക്ഷതയും ആ നയത്തിൻറെ അടിസ്ഥാനവുമാണ്.

മതനിരപേക്ഷതാ സംരക്ഷണത്തിൻറെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ പാർടി കാണുന്നത്. മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ എല്ലാ മതവിശ്വാസികൾക്കും, വിശ്വാസികളല്ലാത്തവർക്കും ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയൂവെന്ന നിലപാടാണ് സി.പി.ഐ (എം)നുള്ളത്. എല്ലാ ജനവിഭാഗങ്ങളുടേയും പ്രശ്‌നങ്ങൾ കേൾക്കുവാനും, ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതിദാരിദ്ര്യം പരിഹരിക്കുന്നതും, മിഷനുകളുടെ പ്രവർത്തനവും, ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങളുമെല്ലാം എല്ലാ വിഭാഗത്തിലുമുള്ള പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടിയാണ്. കേരളത്തിൻറെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവനയാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ ചെയ്തത്. അത്തരം പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച സാമൂഹ്യ നീതിയുടെ പ്രശ്‌നത്തെ ഉൾക്കൊണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തിച്ചത്. അതോടൊപ്പം, പാവപ്പെട്ട ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുള്ള നടപടികളും ഒപ്പം സ്വീകരിച്ചു. അവശ ജനവിഭാഗത്തോടൊപ്പം നിന്ന് നടത്തിയ പ്രവർത്തനങ്ങളാണ് പാർടിയുടെ അടിത്തറ വിപുലപ്പെടുത്തിയത്.

രാജ്യത്ത് വൻകിട കോർപ്പറേറ്റുകളുടെ നയങ്ങൾ സാധാരണ ജനങ്ങളിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനെതിരെ ഉയർന്നുവരുന്ന ജനകീയ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതിനാണ് വർഗ്ഗീയതയെ കോർപ്പറേറ്റ് മാധ്യമങ്ങൾ പിന്തുണയ്ക്കുന്നത്. സമൂഹത്തെ വർഗ്ഗീയവൽക്കരിക്കുകയെന്നത് കോർപ്പറേറ്റ് താല്പര്യം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. എല്ലാതരം വർഗ്ഗീയതകളേയും ചെറുത്ത് നിന്നുകൊണ്ട് മാത്രമേ കേരളത്തിൻറെ മതനിരപേക്ഷ പാരമ്പര്യത്തെ നിലനിർത്താനാവൂ.

മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിൻറെ പ്രശ്‌നങ്ങൾ ആർക്കും അവതരിപ്പിക്കാം എന്നാൽ അത് മതവൈര്യമുൾപ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.