
ശ്രീനഗർ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മദ്രസ അധ്യാപകനെ ‘പാകിസ്ഥാൻ ഭീകരൻ’ എന്ന് മുദ്രകുത്തി വാർത്ത നൽകിയ പ്രമുഖ ദേശീയ വാർത്താ ചാനലുകൾക്കെതിരെ കേസെടുക്കാൻ ജമ്മു കശ്മീർ കോടതിയുടെ ഉത്തരവ്.
സീ ന്യൂസ്, ന്യൂസ് 18 തുടങ്ങിയ ചാനലുകൾക്കും അവയുടെ എഡിറ്റർമാർക്കും അവതർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് പൂഞ്ച് സബ്-ജഡ്ജ് കോടതി പോലീസിന് നിർദ്ദേശം നൽകിയത്. ചാനലുകൾ പിന്നീട് ഖേദം പ്രകടിപ്പിച്ച് മാപ്പ് പറഞ്ഞെങ്കിലും, അത് നിയമലംഘനത്തെ ഇല്ലാതാക്കുന്നില്ലെന്ന് കോടതി കർശനമായി വ്യക്തമാക്കി.
കോടതിയുടെ രൂക്ഷ വിമർശനം
“മാപ്പ് പറഞ്ഞതുകൊണ്ട് ഒരു നിയമലംഘനം ഇല്ലാതാകുന്നില്ല. ശിക്ഷ വിധിക്കുന്ന ഘട്ടത്തിൽ മാപ്പിന് ഒരു ലഘൂകരണ മൂല്യമുണ്ടായേക്കാം, പക്ഷെ കുറ്റകൃത്യം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള പോലീസിന്റെ നിയമപരമായ കടമയെ അത് തടയുന്നില്ല,” കോടതി നിരീക്ഷിച്ചു.
“ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സമയത്ത്, ഒരു സാധാരണക്കാരനായ അധ്യാപകനെ യാതൊരു തെളിവുമില്ലാതെ ഭീകരനായി ചിത്രീകരിച്ചത് ഒരു സാധാരണ മാധ്യമപ്പിഴവായി കാണാനാവില്ല,” എന്നും കോടതി കൂട്ടിച്ചേർത്തു. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) പ്രകാരമുള്ള മാധ്യമസ്വാതന്ത്ര്യം, അപകീർത്തിപ്പെടുത്തുന്നതിനോ പൊതുസമാധാനം തകർക്കുന്നതിനോ ഉള്ള ലൈസൻസല്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
എന്തായിരുന്നു സംഭവം?
‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന് പിന്നാലെ, മെയ് 7-ന് നടന്ന പാകിസ്ഥാൻ ഷെല്ലാക്രമണത്തിലാണ് പൂഞ്ചിലെ പ്രമുഖ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅ സിയാ-ഉൽ-ഉലൂമിലെ അധ്യാപകനായ ഖാരി മുഹമ്മദ് ഇഖ്ബാൽ കൊല്ലപ്പെട്ടത്. എന്നാൽ, ഇദ്ദേഹം ലഷ്കർ-ഇ-ത്വയ്യിബയുമായി ബന്ധമുള്ള ഒരു “പാകിസ്ഥാൻ ഭീകരൻ” ആണെന്നും, സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു ഈ ചാനലുകൾ റിപ്പോർട്ട് ചെയ്തത്.
ഇതിനെതിരെ പൂഞ്ചിലെ നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുകയും, തുടർന്ന് ജമ്മു കശ്മീർ പോലീസ് തെറ്റായ വാർത്ത നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതോടെയാണ് ചാനലുകൾ ഖേദപ്രകടനവുമായി രംഗത്തെത്തിയത്. പൂഞ്ചിലെ അഭിഭാഷകനായ ഷെയ്ഖ് മുഹമ്മദ് സലീം നൽകിയ ഹർജിയിലാണ് കോടതി ഇപ്പോൾ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.