
മുംബൈ: അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉപകമ്പനിയായ റിലയൻസ് ഡിഫൻസിന് ജർമ്മനിയിൽ നിന്ന് 600 കോടി രൂപയുടെ നിർണായക കയറ്റുമതി ഓർഡർ.
ജർമ്മൻ പ്രതിരോധ, വെടിക്കോപ്പ് നിർമ്മാതാക്കളായ റൈൻമെറ്റൽ വാഫെ മ്യൂണിഷൻ എന്ന കമ്പനിയാണ് ഓർഡർ നൽകിയത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ, റിലയൻസ് ഇൻഫ്രയുടെ ഓഹരികൾ ബുധനാഴ്ച 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി.
അത്യാധുനിക വെടിക്കോപ്പുകളുടെ രംഗത്ത് ഇന്ത്യയിൽ അടുത്തിടെ ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറുകളിലൊന്നാണിത്. ഈ കരാർ ആഗോള പ്രതിരോധ വിതരണ ശൃംഖലയിൽ, പ്രത്യേകിച്ച് യൂറോപ്പിൽ, ഒരു വിശ്വസ്ത പങ്കാളിയെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് കമ്പനി എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.
ലക്ഷ്യം ലോകോത്തര നിലവാരം
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ എന്ന കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോകത്തിലെ മികച്ച മൂന്ന് പ്രതിരോധ കയറ്റുമതിക്കാരിൽ ഒരാളായി റിലയൻസ് ഡിഫൻസിനെ മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് റിലയൻസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ അനിൽ അംബാനി പറഞ്ഞു.
ഈ തന്ത്രപരമായ പങ്കാളിത്തം ഇന്ത്യയുടെ സ്വകാര്യ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് പുത്തൻ ഉണർവേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വമ്പൻ പദ്ധതിയുമായി ‘ഡിഫൻസ് സിറ്റി’
സ്ഫോടകവസ്തുക്കൾ, വെടിക്കോപ്പുകൾ, ചെറുകിട ആയുധങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി ഒരു സംയോജിത സൗകര്യം സ്ഥാപിക്കാൻ റിലയൻസ് ഡിഫൻസ് പദ്ധതിയിടുന്നുണ്ട്.
മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള വാതാഡ് വ്യാവസായിക മേഖലയിൽ ‘ധീരുഭായ് അംബാനി ഡിഫൻസ് സിറ്റി’ (DADC) എന്ന പേരിലാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്. ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനി ഏറ്റെടുക്കുന്ന ഏറ്റവും വലിയ ഗ്രീൻഫീൽഡ് പ്രതിരോധ പദ്ധതിയായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.
റിലയൻസ് ഇൻഫ്രയുടെ ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ 38 ശതമാനത്തോളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,000 ശതമാനത്തിലധികം കുതിപ്പാണ് ഈ ഓഹരി രേഖപ്പെടുത്തിയത്.