
മുംബൈ: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ തലമുറമാറ്റത്തിന് അടിവരയിട്ട് മുകേഷ് അംബാനിയുടെ മക്കളായ ആകാശ് അംബാനിയും അനന്ത് അംബാനിയും രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരായി. ഓരോരുത്തർക്കും 3.59 ലക്ഷം കോടി രൂപ വീതമാണ് വ്യക്തിഗത ആസ്തി. 360 ONE വെൽത്തും ക്രിസിലും ചേർന്ന് പുറത്തിറക്കിയ ‘ഇന്ത്യ വെൽത്ത് റിപ്പോർട്ട് 2025’-ലാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ.
2013 അതിസമ്പന്നരെ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ സമ്പന്നരുടെ ആകെ ആസ്തി 100 ലക്ഷം കോടി രൂപയാണ്, ഇത് രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നിലൊന്ന് വരും. കുടുംബ പാരമ്പര്യവും പുതിയ കാലത്തെ സംരംഭകത്വവും ഒരുമിക്കുന്നതാണ് ഇന്ത്യൻ സമ്പത്തിന്റെ പുതിയ മുഖമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സമ്പത്ത് മുംബൈയിൽ കേന്ദ്രീകരിക്കുന്നു
രാജ്യത്തെ സമ്പന്നരിൽ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് മുംബൈയിലാണ്. റിപ്പോർട്ടിൽ ഉൾപ്പെട്ട 577 പേർ മുംബൈയിൽ നിന്നുള്ളവരാണ്. ഇത് മൊത്തം സമ്പത്തിന്റെ 40 ശതമാനം വരും. ന്യൂഡൽഹി (17%), ബെംഗളൂരു (8%) എന്നിവയാണ് തൊട്ടുപിന്നിൽ.
പുതിയ തലമുറയുടെ മുന്നേറ്റം
റിപ്പോർട്ടിൽ ഇടംപിടിച്ച 143 പേർ 40 വയസ്സിന് താഴെയുള്ളവരാണെന്നത് യുവസംരംഭകരുടെ വളർച്ചയെ സൂചിപ്പിക്കുന്നു. ഭാരത്‌പേയുടെ സഹസ്ഥാപകനായ ശാശ്വത് നക്രാനിയാണ് (27) പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ. 40 വയസ്സിന് താഴെയുള്ള യുവസംരംഭകരുടെ സമ്പത്തിൽ 60 ശതമാനവും ഫിൻടെക്, എഡ്ടെക്, ഇ-കൊമേഴ്‌സ് തുടങ്ങിയ ഡിജിറ്റൽ സംരംഭങ്ങളിൽ നിന്നാണ്.

സ്ത്രീകളുടെ കുതിപ്പ്
ഇന്ത്യയിലെ സ്വകാര്യ സമ്പത്തിന്റെ 24 ശതമാനവും ഇപ്പോൾ സ്ത്രീകളുടെ ഉടമസ്ഥതയിലാണെന്നത് ശ്രദ്ധേയമായ മാറ്റമാണ്. ഫാർമസ്യൂട്ടിക്കൽ, സാമ്പത്തിക സേവന രംഗങ്ങളിൽ ഇത് യഥാക്രരം 33, 24 ശതമാനം വരെയാണ്. റിലയൻസ് റീട്ടെയിൽ, ജിയോ പ്ലാറ്റ്‌ഫോംസ് ഡയറക്ടറായ ഇഷ അംബാനിയാണ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത.

റിലയൻസ്, ടാറ്റ, അദാനി തുടങ്ങിയ 50 പ്രമുഖ ബിസിനസ്സ് കുടുംബങ്ങളാണ് രാജ്യത്തെ മൊത്തം സമ്പത്തിന്റെ 59 ശതമാനവും നിയന്ത്രിക്കുന്നത്. ഇതിൽ 12 ശതമാനവും റിലയൻസിന്റെയും അദാനിയുടെയും മാത്രം സംഭാവനയാണ്. ബാങ്കിംഗ്, ടെലികോം, വ്യോമയാനം തുടങ്ങിയ മേഖലകളിലാണ് ശരാശരി വ്യക്തിഗത ആസ്തി ഏറ്റവും കൂടുതൽ.