
ന്യൂഡൽഹി: രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം സേവനദാതാവായ വോഡഫോൺ ഐഡിയ (വി) കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോൾ, കമ്പനിക്കായി ഒരു രക്ഷാ പാക്കേജ് പരിഗണിച്ച് കേന്ദ്ര സർക്കാർ. എന്നാൽ, സർക്കാർ സഹായങ്ങൾ ലഭിച്ചാലും കമ്പനിയുടെ ദീർഘകാല നിലനിൽപ്പ് സംശയത്തിലാണെന്ന് സർക്കാർ വൃത്തങ്ങൾ തന്നെ ആശങ്ക പ്രകടിപ്പിക്കുന്നു.
കടക്കെണിയിൽ മുങ്ങി VI
വോഡഫോൺ ഐഡിയയുടെ എജിആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) കുടിശ്ശിക, സ്പെക്ട്രം യൂസേജ് ചാർജ് എന്നിവയാണ് കമ്പനിയെ പ്രധാനമായും വലയ്ക്കുന്നത്. എജിആർ കുടിശ്ശിക അടയ്ക്കുന്നതിനുള്ള കാലാവധി നിലവിലെ ആറ് വർഷത്തിൽ നിന്ന് 20 വർഷമായി നീട്ടിനൽകുന്നതടക്കമുള്ള വഴികളാണ് സർക്കാർ പരിഗണിക്കുന്നത്. എന്നാൽ ഈ ഇളവുകൾ നൽകിയാൽ പോലും 2028-29 ന് അപ്പുറം കമ്പനിക്ക് പ്രവർത്തനങ്ങൾ തുടരാനാവശ്യമായ പണം കണ്ടെത്താനാകുമോയെന്ന് സംശയമാണ്.
2026 സാമ്പത്തിക വർഷാവസാനത്തോടെ 18,064 കോടി രൂപയുടെ ഭീമമായ കുടിശ്ശികയാണ് കമ്പനി അടച്ചുതീർക്കേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഇത് അടയ്ക്കാൻ കമ്പനിക്ക് സാധിക്കില്ല. പേയ്മെന്റ് കാലാവധി നീട്ടി വാർഷിക ഗഡുക്കൾ 6,000-8,500 കോടിയായി കുറച്ചാൽ പോലും, കമ്പനിയുടെ പണമൊഴുക്ക് മെച്ചപ്പെടാൻ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
സർക്കാർ സഹായത്തിന് പരിമിതികൾ
നേരത്തെ, വോഡഫോൺ ഐഡിയയുടെ 36,950 കോടി രൂപയുടെ കുടിശ്ശിക ഓഹരിയായി മാറ്റി സർക്കാർ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായിരുന്നു (48.99%). എന്നാൽ, ഇനിയും കുടിശ്ശിക ഓഹരിയായി മാറ്റി കമ്പനിയിലെ സർക്കാർ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കമ്പനിയുടെ ഓഡിറ്റർമാരും സാമ്പത്തിക പ്രകടനത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ബാധ്യതകൾ തീർക്കുന്നതിനോ റീഫിനാൻസ് ചെയ്യുന്നതിനോ ആവശ്യമായ പണം കണ്ടെത്താൻ കമ്പനിക്ക് കഴിയുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 20,000 കോടി രൂപ കൂടി ഓഹരിയിലൂടെയോ കടപ്പത്രങ്ങളിലൂടെയോ സമാഹരിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും, ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല.
കമ്പനിയുടെ നിലനിൽപ്പ് ഇപ്പോൾ പൂർണ്ണമായും എജിആർ വിഷയത്തിൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന ഇളവുകളെയും, പുതുതായി ഫണ്ട് സമാഹരിക്കുന്നതിനെയും ആശ്രയിച്ചായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.