CrimeNews

നന്തൻകോട് കൂട്ടക്കൊല; പ്രതി കേഡൽ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

തിരുവനന്തപുരം: നന്തൻകോട് നടന്ന ഞെട്ടിക്കുന്ന കൂട്ടക്കൊലപാതക കേസിൽ ഏക പ്രതിയായ കേഡൽ ജെൻസൺ രാജ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു ആണ് ഇന്ന് കേസിൽ വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണനയ്ക്ക് വന്നെങ്കിലും വിധി പറയൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

2017 ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലായാണ് റിട്ട. പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ ജിന്‍സന്‍ രാജ ക്രൂരമായി കൊലപ്പെടുത്തിയത്. ഓണ്‍ലൈനിലൂടെ വരുത്തിയ മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് കടന്ന പ്രതിയെ, അവിടെ നിന്ന് തിരികെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

കൊലപാതകത്തിനുള്ള കാരണം സ്വര്‍ഗപ്രവേശന ആഭിചാരവിദ്യയായ ആസ്ട്രൽ പ്രൊജക്ഷൻ ആണെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും, പിന്നീട് മനോരോഗ വിദഗ്ധന് മുമ്പിൽ നടത്തിയ കൗൺസിലിംഗിലാണ് യഥാർത്ഥ കാരണം വെളിപ്പെട്ടത്. രക്ഷിതാക്കളോടുള്ള കടുത്ത പകയാണ് നാലുപേരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കേഡൽ സമ്മതിക്കുകയായിരുന്നു.

വിചാരണവേളയിൽ താൻ നിരപരാധിയാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമായിരുന്നു കേഡലിന്റെ നിലപാട്. കേസിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിക്കുകയും 104 രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഫോറൻസിക് തെളിവുകളാണ് കേസിൽ പ്രോസിക്യൂഷൻ്റെ തുറുപ്പ് ചീട്ടായത്. പ്രതിയുടെ വസ്ത്രങ്ങളിൽ നിന്ന് കൊല്ലപ്പെട്ടവരുടെ രക്തസാമ്പിളുകൾ കണ്ടെത്തിയത് കേസിൽ നിർണ്ണായക തെളിവായി.

എസ്.പി. കെ. ഇ ബൈജുവായിരുന്നു കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥൻ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ദിലീപ് സത്യൻ ഹാജരായി.