News

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിൽ പൊട്ടിത്തെറി; ജനറൽ സെക്രട്ടറിയെ പ്രസിഡന്റ് നീക്കി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിൽ വലിയ പ്രതിസന്ധി. ജനറൽ സെക്രട്ടറി കെ.എൻ. അശോക്കുമാറിനെ പ്രസിഡന്റ് പി. ഹണി സ്ഥാനത്തുനിന്ന് നീക്കി. ശനിയാഴ്ച എ.കെ.ജി സെന്ററിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് പ്രസിഡന്റ് ഈ തീരുമാനം റിപ്പോർട്ട് ചെയ്തത്.

ഇതിൽ പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ നാല് എക്സിക്യൂട്ടിവ് അംഗങ്ങളെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ഏറെ നാളായി സംഘടനയ്ക്കുള്ളിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ജനറൽ സെക്രട്ടറിയെ പുറത്താക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചു.

ജനറൽ സെക്രട്ടറിക്ക് പകരം നാല് സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ജനറൽ സെക്രട്ടറി നാലുമാസമായി യോഗങ്ങളിൽ പങ്കെടുക്കുകയോ സംഘടനയുമായി സഹകരിക്കുകയോ യൂണിയൻ ഓഫീസിൽ എത്തുകയോ ചെയ്യുന്നില്ലെന്ന് പ്രസിഡന്റ് പി. ഹണി ആരോപിച്ചു.

മൂന്ന് കമ്മിറ്റികളിൽ പങ്കെടുക്കാത്ത എക്സിക്യൂട്ടിവ് അംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്ന സാഹചര്യത്തിൽ ജനറൽ സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് സംഘടനയ്ക്കുള്ളിൽ ചോദ്യങ്ങളുയർന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ചേർന്ന എക്സിക്യൂട്ടിവ് യോഗം ജനറൽ സെക്രട്ടറിയെ നീക്കാൻ തീരുമാനിച്ചെന്നും ഹണി വ്യക്തമാക്കി. ഈ തീരുമാനം ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മുഴുവൻ സംഘടന അംഗങ്ങളുടെ പ്രതിനിധികളായി 386 പേരാണ് കൗൺസിലിൽ ഉള്ളത്. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ 45 അംഗങ്ങളാണുള്ളത്. 2024 ഒക്ടോബറിലാണ് സംഘടന തിരഞ്ഞെടുപ്പ് നടന്നത്. ഭാരവാഹി പാനൽ സംബന്ധിച്ച തർക്കം രൂക്ഷമായതിനെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നു.

എം.വി. ഗോവിന്ദൻ നിർദേശിച്ച പാനലിൽ തിരുത്തലുകൾ വരുത്തിയാണ് പ്രശ്നപരിഹാരത്തിന് ശ്രമം നടന്നതും ഭാരവാഹികളെ കണ്ടെത്തിയതും. അന്നുമുതലുള്ള പ്രശ്നങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. കമ്മിറ്റിയുടെ കാലാവധി ഇനി അഞ്ചുമാസമാണ്.