Kerala Government News

ഹയർസെക്കന്ററി അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റം: ഏപ്രിൽ 7 മുതൽ ആരംഭിക്കും

സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപരുടെ ഓൺലൈൻ സ്ഥലമാറ്റ പ്രക്രിയ നാളെ, 2025 ഏപ്രിൽ 7 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി അധ്യാപരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ അത് വെരിഫൈ ചെയ്യാനും കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും ഹയർസെക്കന്ററി ട്രാൻസ്ഫർ പോർട്ടലിൽ ഈ വർഷം പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പൽമാർ വളരെ കൃത്യമായി പരിശോധിച്ച് വേണം വിവരങ്ങൾ നൽകേണ്ടത്. ജനറൽ ട്രാൻസ്ഫർ പ്രക്രിയ ജൂൺ 1 ന് മുൻപ് പൂർത്തീകരിക്കാൻ കഴിയുമെന്നും ഇതിനുള്ള സർക്കുലർ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. കൈറ്റിന്റെ (KITE) സാങ്കേതിക സഹായത്തോടെയാണ് ഓൺലൈൻ സ്ഥലമാറ്റ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കുന്നത്.

തെറ്റായ വിവരങ്ങൾ നൽകുന്ന അധ്യാപകർക്കും അത് കൃത്യമായി പരിശോധിക്കാതെ കൺഫേം ചെയ്യുന്ന പ്രിൻസിപ്പൽമാർക്കും എതിരെ 02.03.2019 ലെ സ.ഉ.(സാധാ) നം. 838/2019/പൊ.വി.വ. നമ്പർ സർക്കാർ ഉത്തരവിലെ 8 (VIII) നിർദേശപ്രകാരം കർശന നടപടികൾ സ്വീകരിക്കും. 2025 ജൂൺ 1ന് മുൻപ് ജനറൽ ട്രാൻസ്ഫർ പ്രക്രിയ വിജയകരമായി പൂർത്തിയാക്കാനുള്ള തീവ്രശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

സൗജന്യ സ്‌കൂൾ യുണിഫോം പദ്ധതി

സൗജന്യ പാഠപുസ്തകം, സൗജന്യ യൂണിഫോം, സൗജന്യ ഉച്ചഭക്ഷണം എന്നിവ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ അവകാശമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. സൗജന്യ യൂണിഫോം പദ്ധതി ആദ്യമായി ആരംഭിച്ചത് 2013-14 അധ്യയന വർഷത്തിലാണ്. 82 കോടിയുടെ പദ്ധതിയായാണ് ഇതിന് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ പെൺകുട്ടികൾക്കും എ.പി.എൽ വിഭാഗം ഒഴികെയുള്ള ആൺകുട്ടികൾക്കുമാണ് സൗജന്യ യൂണിഫോം പദ്ധതിക്കായി കേന്ദ്ര സർക്കാർ പദ്ധതി വിഹിതം അനുവദിച്ച് തുടങ്ങിയത്.

2014-15 വർഷം മുതൽ കേന്ദ്ര സർക്കാർ പദ്ധതി വിഹിതം നൽകാത്ത സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ എ.പി.എൽ വിഭാഗം ആൺകുട്ടികൾക്കും അതോടൊപ്പം എയ്ഡഡ് സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ ആൺ / പെൺ വ്യത്യാസമില്ലാതെ എ.പി.എൽ / ബി.പി.എൽ വ്യത്യാസമില്ലാതെ മുഴുവൻ കുട്ടികൾക്കും സൗജന്യ യൂണിഫോം പദ്ധതിക്കായി പദ്ധതി വിഹിതം സംസ്ഥാന സർക്കാർ അനുവദിച്ചു തുടങ്ങി. ഈ ഘട്ടത്തിൽ നാനൂറ് രൂപയായിരുന്ന യൂണിഫോം വാങ്ങുന്നതിനുള്ള അലവൻസ് സ്‌കൂളുകളിൽ നേരിട്ട് അലോട്ട്മെന്റ് ആയി നൽകാൻ തീരുമാനിച്ചു. കൈത്തറി മേഖലയുടെ ഉന്നമനത്തിനായി സർക്കാരിന്റെ നയപരമായ തീരുമാനത്തെ തുടർന്ന് 2016-17 വർഷം സ്‌കൂളുകളിൽ കൈത്തറി യൂണിഫോം വിതരണം ചെയ്യാൻ തീരുമാനിച്ചു.

2017-18 അധ്യയന വർഷത്തിൽ കൈത്തറി യൂണിഫോം ആദ്യമായി വിതരണം ചെയ്തപ്പോൾ രണ്ടര ലക്ഷം കുട്ടികളായിരുന്നു ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കൾ. 2018-19 ൽ ഗവൺമെന്റ് യു.പി. സ്‌കൂളുകളിൽ കൂടി പദ്ധതി നടപ്പിലാക്കിയപ്പോൾ നാലര ലക്ഷം കുട്ടികൾ ഗുണഭോക്താക്കളായി. 2019-20 വർഷത്തിൽ എയ്ഡഡ് മേഖലയിലെ എൽ.പി. സ്‌കൂളുകളെ കൂടി പദ്ധതിയുടെ കീഴിൽ കൊണ്ടു വന്നതോടെ നിലവിൽ ഏകദേശം പത്ത് ലക്ഷം കുട്ടികളാണ് 2023-24 ൽ കൈത്തറി യൂണിഫോമിന്റെ ഗുണഭോക്താക്കൾ. 2023-24 സാമ്പത്തിക വർഷത്തിൽ 140 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ആകെ എൺപത്തിയേഴ് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം രൂപ അഞ്ച് ഘട്ടങ്ങളിലായി കൈത്തറി വകുപ്പിന് അനുവദിക്കുകയും ചെയ്തു.