
മസ്തകത്തിൽ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു
അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു. ചികിത്സക്കിടെയാണ് ആനയുടെ അന്ത്യം സംഭവിച്ചത്. ആനയെ മയക്കുവെടി വച്ച് പിടികൂടി കഴിഞ്ഞ ദിവസം കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു.
കൊമ്പന്റെ മസ്തകത്തിലെ മുറിവന് ഒരടി ആഴമുണ്ടായിരുന്നു. ആന ഭക്ഷണമെടുത്ത് തുടങ്ങിയിരുന്നെങ്കിലും മുറിവിലെ അണുബാധയ്ക്ക് ആശ്വാസമുണ്ടായിരുന്നില്ല. നേരിയ പുരോഗതി കാണിച്ചിരുന്നെങ്കിലും രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാക്കിക്കൊണ്ട് ഇന്ന് കൊമ്പൻ ചരിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം
ഇന്നലെ രാത്രിയോടെയാണ് ആനയുടെ ആരോഗ്യനില വഷളായത്. മസ്തകത്തിലെ അണുബാധ തുമ്പിക്കൈയിലേക്കും വ്യാപിക്കുകയായിരുന്നു. ആനയെ ഗുരുതരമായി മുറിവേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയെങ്കിലും മയക്കുവെടി വച്ച് പിടികൂടി ചികിത്സ ആരംഭിക്കാൻ വനംവകുപ്പിന് കാലതാമസമുണ്ടായി.
സമയം കഴിയുന്തോറും അണുബാധ ആനയുടെ തലച്ചോറിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും അത് ആനയുടെ അതിജീവനം അസാധ്യമാക്കുമെന്നും വിദഗ്ധർ മുൻപ് തന്നെ നിരീക്ഷിച്ചിരുന്നു. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർണായക ദൗത്യത്തിലൂടെ ആനയെ മയക്കുവെടി വച്ച് കോടനാടെത്തിച്ചത്.
ആനയുടെ മരണവിവരം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകരുടെ സംഘം ആനയ്ക്ക് ഭക്ഷണത്തിൽ മരുന്ന് കലർത്തി കഴിപ്പിച്ചുവരികയായിരുന്നു. ആന നിരന്തരമായി അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ ഡോക്ടേഴ്സിന് മുറിവിൽ നേരിട്ട് മരുന്ന് പുരട്ടാൻ കഴിഞ്ഞിരുന്നില്ല.