പ്രൊമോഷൻ, സ്ഥലം മാറ്റം: സർക്കാർ നിർദ്ദേശം തള്ളി സർവീസ് സംഘടനകൾ

ഭരണപരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ടിൽ മന്ത്രിസഭാ യോഗം അംഗീകരിച്ച നിർദ്ദേശങ്ങളിൻമേൽ കടുത്ത എതിർപ്പുമായി ഭരണ – പ്രതിപക്ഷ സർവീസ് സംഘടനകൾ. ബൈ ട്രാൻസ്ഫർ നിയമനം, സ്ഥാനക്കയറ്റം പരിശീലനം, സ്ഥലം മാറ്റം, പ്രൊബേഷൻ സംബന്ധിച്ച നാലാം ഭരണപരിഷ്കാര കമ്മീഷൻ്റെ നാലാമത് റിപ്പോർട്ടിലെ മന്ത്രിസഭാ യോഗം അംഗീകരിച്ച വിഷയങ്ങളിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത സർവീസ് സംഘടനകളുടെ യോഗത്തിലാണ് പ്രതിനിധികൾ വിയോജിപ്പറിയിച്ചത്.

പ്രൊമോഷന് അർഹതാ പരീക്ഷ, ബൈ ട്രാൻസ്ഫർ നിയമനങ്ങൾക്ക് പി.എസ്.സി പരീക്ഷ നടത്തുകയും റാങ്ക് ലിസ്റ്റുകൾക്ക് കാലാവധി നിജപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ശുപാർശകളെ ചർച്ചയിൽ പങ്കെടുത്തവർ കടുത്ത ഭാഷയിൽ സംഘടനകൾ എതിർത്തു. സ്ഥലം മാറ്റം SPARKൽ ബന്ധിപ്പിക്കുന്ന നിർദ്ദേശവും ഒഴിവാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് ഭരണപക്ഷ സംഘടനകളും ഉത്തരവിറക്കിയ ശേഷം ചർച്ചയ്ക്ക് വിളിച്ചതിലെ പ്രതിഷേധം പ്രതിപക്ഷ സംഘടനകളും യോഗത്തിൽ വ്യക്തമാക്കി. പ്രൊബേഷൻ സംബന്ധിച്ചും ഡി.പി.സി ലിസ്റ്റ് വിപുലീകരിക്കണമെന്ന ശുപാർശയെ സംഘടനകൾ സ്വാഗതം ചെയ്തു.

തസ്തികമാറ്റത്തിന് പരീക്ഷ ഏർപ്പെടുത്തുന്നതും അർഹതാ പരീക്ഷ ഏർപ്പെടുത്തി പ്രൊമോഷനുകൾ നിഷേധിക്കുന്നതും കേഡർ റിവ്യുവിലൂടെ തസ്തികകൾ വെട്ടിക്കുറക്കുന്നതും അംഗീകരിക്കാനാവില്ലെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് സർക്കാർ സർവീസിൽ നിലവിൽ സ്ഥലം മാറ്റങ്ങൾ നടക്കുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, കേരള എൻജിഒ അസാേസിയേഷൻ പ്രസിഡൻ്റ് ചവറ ജയകുമാർ, ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദ്, എൻ ജി ഒ സംഘ് പ്രസിഡൻ്റ് വിനോദ്, കെ ജി ഒ എ ജനറൽ സെക്രട്ടറി ഷാജഹാൻ, കെ എസ് ടി എ സെക്രട്ടറി ഷാഫി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x