സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ് ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം എന്നാവശ്യം. സാമ്പത്തിക പ്രതിസന്ധി സിനിമ മേഖലയെ തകർക്കുന്നുവെന്ന് സംഘടനകൾ. താരങ്ങൾ വേതനം കുറക്കണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.
പുതിയ നടീനടന്മാർപോലും ഉയർന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. ഇത് താങ്ങാനാകുന്നില്ലെന്ന് നിർമാതാക്കൾ പറഞ്ഞു. പ്രതിഫലത്തിനുപുറമേ അഭിനേതാക്കൾക്ക് ജി.എസ്.ടി.യും നൽകണം. കൂടാതെ വിനോദനികുതിയും സർക്കാർ പിരിക്കുന്നു. താരങ്ങൾ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സിനിമാ നിർമാണം പ്രതിസന്ധിയാലായിട്ടും താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന് നിർമാതാക്കൾ പറയുന്നു. ജൂൺ ഒന്നുമുതൽ സിനിമകളുടെ ചിത്രീകരണവും പ്രദർശനവും നിർത്തിവയ്ക്കുമെന്നാണ് സിനിമാ സംഘടനകൾ അറിയിച്ചിരിക്കുന്നത്. വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചർച്ച നടത്താൻ ശ്രമിച്ചിട്ടും സർക്കാർ തയ്യാറായില്ലെന്നും നിർമാതാക്കൾ പറഞ്ഞു.
പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനൽകിയിട്ടുണ്ട്. ഡബ്ബിങ്ങിനു മുൻപെന്ന വ്യവസ്ഥമാറ്റി റിലീസിനുമുൻപ് മുഴുവൻ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ‘അമ്മ’യുടെ മറുപടി കിട്ടിയിട്ടില്ല.
അഭിനേതാക്കൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമ നിർമാണം നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്സ് അസോസിയേഷൻ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ പിന്നീട് ചർച്ചകളൊന്നും നടന്നിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്നെല്ലാം മലയാള സിനിമ കരകയറി വരുമ്പോഴാണ് സംസ്ഥാനത്ത് വീണ്ടും സിനിമ സമരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.