CrimeNews

ഹരികുമാറിന് അക്ഷരമറിയില്ല; പണമെണ്ണാനും അറിയില്ല; ശമ്പളം വാങ്ങാറുള്ളത് ശ്രീതു | Devendu

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുള്ള ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ശംഖുമുഖം സ്വദേശിയായ ജോത്സ്യൻ ദേവീദാസൻ. ഇന്നലെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം ദേവീദാസനെ വിട്ടയച്ചിരുന്നു. കോവിഡിന് മുൻപ് പ്രതി ഹരികുമാർ തനിക്കൊപ്പം ജോലി ചെയ്തിരുന്നുവെന്നും, ഹരികുമാറിന്റെ ശമ്പളം വാങ്ങാൻ സഹോദരി ശ്രീതുവും അമ്മയുമാണ് വന്നിരുന്നതെന്നും ദേവീദാസൻ പറയുന്നു.

ആദ്യം നല്ല രീതിയിൽ ജോലി ചെയ്തിരുന്ന ഹരികുമാറിന്റെ പെരുമാറ്റത്തിൽ മാറ്റം കണ്ടപ്പോൾ, വീട്ടുകാരെ വിളിച്ചുവരുത്തി ഒപ്പം വിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആറേഴു മാസം മുൻപ് ശ്രീതു ഒരാൾക്കൊപ്പം വന്ന് തന്നെ കണ്ടിരുന്നുവെന്നും, ഒപ്പമുണ്ടായിരുന്നയാൾ ഭർത്താവാണെന്ന് പറഞ്ഞതായും ദേവീദാസൻ വ്യക്തമാക്കി. താൻ ആരുടെയും ആത്മീയഗുരുവല്ല, ജ്യോതിഷി മാത്രമാണെന്നും, വസ്തുക്കച്ചവടത്തിന് ഇടനിലക്കാരനുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീതുവും കുടുംബവും തനിക്ക് ഒരു പൈസ പോലും ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

35 ലക്ഷം രൂപ തനിക്ക് തന്നുവെന്ന ശ്രീതുവിന്റെ ആരോപണം തെറ്റാണെന്ന് ദേവീദാസൻ പറഞ്ഞു. ഇത് കള്ളപ്പരാതിയാണെന്നും, ഇതുവരെ അവരുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും, പണം വാങ്ങേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജ്യോത്സ്യന്മാരെ മോശക്കാരാക്കി കാണിക്കാനുള്ള ഒരു ഗൂഢാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രീതു തല മുണ്ഡനം ചെയ്യാൻ താൻ ആവശ്യപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നുണ്ടെങ്കിലും, ഇതുവരെ ആരോടും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ദേവീദാസൻ വ്യക്തമാക്കി.

ഹരികുമാറിന്റെ പ്രതിഫലമായി പതിനായിരം രൂപ സഹകരണസംഘത്തിൽ നിക്ഷേപിച്ചിരുന്നുവെന്നും, അതിന്റെ പാസ്ബുക്ക് തന്റെ പക്കലാണെന്നും ദേവീദാസൻ വ്യക്തമാക്കി. ഹരികുമാറിനു മാത്രമെ കൊടുക്കൂ എന്ന് തീരുമാനിച്ചിരുന്നതിനാൽ, അത് കുടുംബത്തിന് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Devendu Murder mother Sreethu and Devee dasan
ജ്യോത്സൻ ദേവീദാസൻ, കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതു, പ്രതിയും ശ്രീതുവിൻ്റെ സഹോദരനുമായ ഹരികുമാർ

ഹരികുമാർ നന്നായി തിമില വായിക്കുമായിരുന്നുവെന്നും, അതുകൊണ്ടാണ് താൽപര്യം തോന്നിയതെന്നും ദേവീദാസൻ പറഞ്ഞു. തനിക്ക് ആൺമക്കളില്ല, രണ്ട് പെൺമക്കളാണുള്ളതെന്നും, അതുകൊണ്ടാണ് ഹരികുമാറിനോട് പ്രത്യേക സ്നേഹം തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഹരികുമാറിന് എഴുതാനോ വായിക്കാനോ അറിയില്ലെന്നും, പണം എണ്ണാനോ കൈകാര്യം ചെയ്യാനോ അറിയില്ലെന്നും ദേവീദാസൻ പറഞ്ഞു. ഹരി അതിരാവിലെ എഴുന്നേറ്റ് വിളക്ക് വയ്ക്കുകയും പൂജാ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടിയുടെ മരണത്തിൽ അന്ധവിശ്വാസത്തിന് ബന്ധമുണ്ടോ എന്ന് പൊലീസ് കണ്ടെത്തേണ്ടതുണ്ടെന്നും, തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേവീദാസൻ പറഞ്ഞു. വിദേശത്തുനിന്ന് ഒരാൾ വിളിച്ചു പറഞ്ഞപ്പോഴാണ് കുഞ്ഞിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഹരികുമാറിന്റെ വീട്ടിൽ പൂജ നടത്താൻ ഒരുങ്ങിയിരിക്കുമ്പോഴാണ് പൊലീസ് എത്തി ചോദ്യം ചെയ്യാനായി വരണമെന്ന് അറിയിച്ചതെന്നും ദേവീദാസൻ പറഞ്ഞു.

ശ്രീതുവിന്റെ കുടുംബവുമായി ദേവീദാസന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നും, കുഞ്ഞിന്റെ കൊലപാതകവുമായി അത്തരം ഇടപാടുകൾക്ക് ബന്ധമുണ്ടോ എന്നറിയാനുമാണ് പൊലീസ് ദേവീദാസനെ ചോദ്യം ചെയ്തത്. ദേവീദാസന്റെ ഫോൺ പൊലീസ് പരിശോധിക്കുകയും, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാനും നിർദേശിച്ചിട്ടുണ്ട്.

ദേവേന്ദുവിനെ ഹരികുമാർ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്ന ഹരികുമാറിനെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനായി തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഹരികുമാറിനെ റിമാൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ശ്രീജിത്ത് ബാലരാമപുരം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീതുവിനെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ശ്രീതു ഇപ്പോഴുള്ളത്.”

Leave a Reply

Your email address will not be published. Required fields are marked *