Kerala Government NewsNationalNews

യൂണിഫൈഡ് പെൻഷൻ സ്കീമിൽ സർക്കാർ വിഹിതം 18.5 % ! നിർമല സീതാരാമൻ്റെ പദ്ധതി നടപ്പിലാക്കാൻ കെ.എൻ. ബാലഗോപാൽ തയ്യാറാകുമോ?

ഏകികൃത പെൻഷൻ പദ്ധതിയുടെ (യൂണിഫൈഡ് പെൻഷൻ സ്കീം-യു.പി.എസ്) ഔദ്യോഗിക വിജ്ഞാപനം കേന്ദ്രധനമന്ത്രാലയം പുറത്തിറക്കി. ഏപ്രിൽ ഒന്നുമുതൽ പദ്ധതി നിലവിൽവരും. സർക്കാർ ജീവനക്കാർക്ക് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിക്ക് 2024 ഓഗസ്റ്റ് 24-നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.

എൻ.പി.എസിൽ ജീവനക്കാർ പത്തുശതമാനവും സർക്കാർ 14 ശതമാനവുമാണ് പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ടത്. കേരളത്തിൽ ഇപ്പോഴും സർക്കാർ വിഹിതം 10 ശതമാനം ആണ്. യു.പി.എസിൽ സർക്കാർ വിഹിതം 14-ൽനിന്ന് 18.5 ശതമാനമാക്കി. ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാർക്ക് നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു.

അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷൻ, എൻ.പി.എസിൽ നിന്ന് മാറാം, കുറഞ്ഞ പെൻഷൻ 10,000 രൂപ,കുടുംബപെൻഷൻ 60 ശതമാനം എന്നിവയാണ് യു.പി. എസിൻ്റെ ആകർഷക ഘടകങ്ങൾ.

25 വർഷം സർവീസുള്ളവർക്ക് യു.പി.എസ്. പ്രകാരം അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കും. പിരിച്ചുവിടപ്പെടുകയോ രാജിവെക്കുകയോ ചെയ്യുന്നവർക്ക് യു.പി.എസ്. പദ്ധതിപ്രകാരമുള്ള പെൻഷന് അർഹതയുണ്ടായിരിക്കില്ല. പത്തുവർഷത്തിൽ താഴെ സർവീസുള്ളവർക്ക് യു.പി.എസ്. മാത്രമല്ല ലംപ്സം തുകയ്ക്കും അർഹതയുണ്ടാവില്ല.

2004 ജനുവരി ഒന്നിനോ അതിനുശേഷമോ സർവീസിൽ പ്രവേശിച്ചവർക്കാണ് യു.പി.എസ്. ആനുകൂല്യം. എൻ.പി.എസിലുള്ളവർക്ക് യു.പി.എസിലേക്ക് മാറാൻ കഴിയും. എൻ.പി.എസിൽ തുടരണമെങ്കിൽ അതിനും വ്യവസ്ഥയുണ്ട്. 10 വർഷം സർവീസ് പൂർത്തിയാക്കി വിരമിക്കുന്നവർ പദ്ധതിയിൽ ഉൾപ്പെടും. സ്വയം വിരമിക്കൽ നടത്തുന്നവർക്ക് മിനിമം യോഗ്യതാസർവീസ് 25 വർഷമാണ്.

സംസ്ഥാന സർക്കാരുകൾക്കും വേണമെങ്കിൽ പദ്ധതി നടപ്പാക്കാം. ജീവനക്കാർക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതി നടപ്പാക്കാൻ കേരളം തയ്യാറാകുമോ എന്ന് കണ്ടറിയണം. ഫെബ്രുവരി 7 ലെ ബജറ്റിൽ കെ.എൻ. ബാലഗോപാൽ ഈ പദ്ധതിക്ക് അനുകൂലമായ സമീപനം സ്വീകരിക്കും എന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *