ഇന്ത്യൻ സൂപ്പർ ലീഗിൽ ഏഴാമത്തെ പരാജയവും ഏറ്റുവാങ്ങി നാണംകെട്ട കേരള ബ്ലാസ്റ്റേഴസ് തിരുത്തലിന് ഒരുങ്ങുന്നു. പരിശീലകൻ മികായേല്‍ സ്റ്റാറെയെ സ്ഥാനത്ത് നിന്ന് പുറത്താക്കി. അസിസ്റ്റന്റ് കോച്ചുമാരായ ജോൺ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരോടൊപ്പം ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്റെയും ക്ലബ് വിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്ഥിരീകരിച്ചു.
ISL ലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പുറത്താക്കുന്നത്..കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയ്ക്കൊപ്പമുള്ള സമയത്തിലുടനീളം നൽകിയ സംഭാവനകൾക്ക് ക്ലബ് മൈക്കൽ, ബിയോൺ, ഫ്രെഡറിക്കോ എന്നിവരോട് ക്ലബ് നന്ദി അറിയിച്ചു.
പുതിയ മുഖ്യ പരിശീലകനെ ക്ലബ് ഉടൻ പ്രഖ്യാപിക്കും. അതുവരെ കെബിഎഫ്സിയുടെ റിസർവ് ടീം ഹെഡ് കോച്ചും യൂത്ത് ഡെവലപ്മെന്റ് തലവനുമായ ടോമാസ് ടോർസും അസിസ്റ്റന്റ് കോച്ചുമായ ടിജി പുരുഷോത്തമനും ഫസ്റ്റ് ടീം മാനേജ്മെന്റിന്റെ ചുമതല ഏറ്റെടുക്കും.
ഈ സീസണില്‍ ഇതുവരെ കളിച്ച 12 കളികളില്‍ ഏഴിലും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. മൂന്നുവിജയവും രണ്ട് സമനിലയുമടക്കം 11 പോയിന്‍റുകളാണ് അക്കൗണ്ടിലുള്ളത്. പതിമൂന്ന് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്‍റില്‍ 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
2026 വരെയായിരുന്നു മികായേല്‍ സ്റ്റാറെയുമായി ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പിട്ടിരുന്നത്. തായ് ലീഗിലെ ഉതയ് താനി ക്ലബ്ബിന്‍റെ പരിശീലകനായിരുന്നു. സ്വീഡൻ, ചൈന, നോർവെ, അമേരിക്ക എന്നിവിടങ്ങളിലെ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്വീഡിഷ് ക്ലബ്ബായ വാസ്ബി യുണൈറ്റഡിലൂടെയാണ് സ്റ്റാറേ പരിശീലക കുപ്പായം അണിയുന്നത്. ഐഎസ്എല്ലിലെ ആദ്യ സ്വീഡിഷ് പരിശീലകൻ എന്ന പ്രത്യേകതയും സ്റ്റാറേയ്ക്കുണ്ട്. തായ് ലീഗിലെ ഉതൈ താനിയെയാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നതിന് മുന്‍പ് സ്റ്റാറെ ഒടുവില്‍ പരിശീലിപ്പിച്ചത്.