
അങ്കമാലി അർബൻ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുൻ സെക്രട്ടറിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
എറണാകുളം : അങ്കമാലി അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ സെക്രട്ടറി ബിജു കെ ജോസ് അറസ്റ്റിലായി. ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് രേഖപെടുത്തിയിരിക്കുന്നത്. വ്യാജ രേഖകൾ ചമച്ചതും എല്ലാ രേഖകളിലും ഒപ്പിട്ടതും ബിജു കെ ജോസാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിലെ അക്കൗണ്ടന്റ് ഷിജു കെ. എ. നേരത്തെ അറസ്റ്റിലായിരുന്നു.

2002 മുതലാണ് അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചത്. അനർഹരായവർക്കും ബന്ധുനിയമനത്തിലും വായ്പ അനുവദിച്ച് 55 കോടി രൂപയുടെ പണാപഹരണം നടന്നു എന്നാണ് പരാതികൾ. പ്രാദേശിക കോൺഗ്രസ് നേതാവ് ആയിരുന്ന പി ടി പോളിന്‍റെ വിശ്വാസ്യതയിൽ നിക്ഷേപം എത്തിക്കുകയായിരുന്നു. പി ടി പോളിന്‍റെ നേതൃത്വത്തിൽ, ഏഴിടത്തിൽ തെരഞ്ഞെടുപ്പില്ലാതെ ഭരണസമിതി പ്രവർത്തനം തുടരുകയും ചെയ്തു. പോളിന്‍റെ മരണശേഷം സഹകരണ വകുപ്പിന്‍റെ അന്വേഷണ ഫലമായി കോടികളുടെ തട്ടിപ്പ് പുറത്തു വന്നിരിക്കുകയാണ്.