കാത്തുകാത്തിരുന്ന കിരീടം ഒടുവിൽ ന്യൂസിലൻഡിനെ തേടിയെത്തി, അതും 14 വർഷങ്ങൾക്കുശേഷം. ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 32 റൺസ് വിജയം സ്വന്തമാക്കിയാണ് സ്വപ്ന കിരീടത്തിൽ ന്യൂസ് ലൻഡ് വനിതകൾ മുത്തമിട്ടത്. ട്വന്റി20 വനിതാ ലോകകപ്പിന് തുടക്കമായ 2009ൽ ഇതേ കിരീടം നേരിയ വ്യത്യാസത്തിലാണ് ന്യൂസിലൻഡിന് നഷ്ടമായത്.
അടുത്ത വർഷവും ഫൈനലിലെത്തിയെങ്കിലും തോൽവിയായിരുന്നു ഫലം. പക്ഷേ മൂന്നാം അവസരത്തിൽ അവർക്കു പിഴച്ചില്ല.14 വർഷങ്ങൾക്കു ശേഷം ഫൈനലിലെത്തിയ കിവീസ് ഇത്തവണ ദുബായിൽനിന്ന് വിമാനം കയറുന്നത് ലോക കിരീടവുമായാണ്.
തോറ്റു തുടങ്ങിയ കിവീസ്
തുടരെ 10 മത്സരങ്ങൾ തോറ്റതിന്റെ നാണക്കേടുമായി ലോകകപ്പിനു വന്ന കിവീസ്, ആദ്യ മത്സരത്തിൽ ഇന്ത്യയെ തോൽപിച്ചാണ് തുടങ്ങിയത്. ഓസ്ട്രേലിയയോടു തോറ്റെങ്കിലും പിന്നീട് ശ്രീലങ്കയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും ജയിച്ച് സെമിയിലെത്തി. സെമി ഫൈനലിൽ വെസ്റ്റിൻഡീസിനെ വീഴ്ത്തിയാണ് ന്യൂസീലൻഡ് കലാശപ്പോരിനെത്തിയത്. ദുബായിൽ നടന്ന ഫൈനൽ പോരിൽ ന്യൂസിലൻഡ് ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 126 റൺസെടുക്കാനേ സാധിച്ചുള്ളൂ.
2009ൽ കിവീസിന്റെ ആദ്യ ഫൈനൽ പോരാട്ടം ഇംഗ്ലണ്ടിനെതിരെയായിരുന്നു. ലോഡ്സ് സ്റ്റേഡിയത്തിൽ ന്യൂസീലൻഡ് 20 ഓവറിൽ 85 റൺസെടുത്തപ്പോൾ, ഇംഗ്ലണ്ട് 17 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ആറു വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് ഫൈനലിൽ സ്വന്തമാക്കിയത്.
അമേലിയ സൂപ്പറാണ്
ഫൈനലിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ന്യൂസീലൻഡ് താരം അമേലിയ കെറാണു കളിയിലെ താരം. 43 റൺസെടുത്ത അമേലിയ മൂന്നു വിക്കറ്റുകളും വീഴ്ത്തി. 2024 ലോകകപ്പിൽ ആകെ 135 റൺസ് നേടിയ അമേലിയ 15 വിക്കറ്റുുകൾ എറിഞ്ഞിട്ടു.