NewsPoliticsSports

പി.ടി ഉഷ രാഷ്ട്രീയം കളിച്ചെന്ന് വിനേഷ് ഫോഗട്ട്; ‘അപ്പീൽ നൽകാൻ വൈകി; ആശുപത്രിയിലെ ചിത്രം പ്രചരിപ്പിച്ചു’

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിൽ വിനേഷ് ഫോഗട്ട് ആശുപത്രിയിലായിരിക്കുമ്പോൾ അതിന്റെ ഫോട്ടെയെടുത്ത് പ്രചരിപ്പിച്ച് രാഷ്ട്രീയം കളിച്ചുവെന്നാണ് ഫോഗറ്റ് പറയുന്നത്. ആശുപത്രിയിലെത്തിയത് ആത്മാർത്ഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്നും സമീപകാലത്ത് കോൺഗ്രസിനൊപ്പം ചേർന്ന ഫോഗറ്റ് പറയുന്നു.

ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ടിന്റെ പരാമർശം. അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിമ്പിക് അസോസിയേഷൻ അപ്പീൽ നൽകാൻ വൈകി, താൻ മുൻകൈയെടുത്താണ് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയത്. അത്യാവശ്യസമയത്ത് വേണ്ട പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാൽവെ കേസിന്റെ ഭാഗമായി ചേർന്നത്. ഇന്ത്യയല്ല താൻ വ്യക്തിപരമായാണ് കേസ് നൽകിയത്. സർക്കാർ കേസിൽ മൂന്നാം കക്ഷിയായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു. ഗുസ്തി ഫെഡറേഷൻ നേതൃത്വത്തെ സംബന്ധിച്ച് വീണ്ടും വിനേഷ് ഫോഗട്ട് വിമർശനം ഉന്നയിച്ചു. സഞ്ജയ് സിങ്ങിൽ നിന്നും നല്ല ഫലമുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. അയാളെ വിശ്വസിക്കാനാവില്ല. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ഡമ്മി സ്ഥാനാർഥിയാണ് സഞ്ജയ് സിങ്ങെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

നേരത്തെ പാരീസ് ഒളിമ്പിക്‌സിനിടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. ഭാരക്കൂടതലിന്റെ പേരിലായിരുന്നു അയോഗ്യത. തുടർന്ന് ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും ഹരജി കായിക തർക്ക പരിഹാര കോടതി ഹരജി അംഗീകരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *