CrimeNews

സിദ്ദിഖിനെതിരെ കേസിനും രഞ്ജിത്തിന്റെ രാജിക്കും സാധ്യത; പ്രമുഖരുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖർക്കെതിരെ നിയമ നടപടികൾക്ക് കളമൊരുങ്ങുന്നു. അമ്മ ജനറൽ സെക്രട്ടറിയും മുതിർന്ന നടനുമായ സിദ്ദീഖിനെതിരെ യുവനടി പീഡന ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധ്യത. ബംഗാളി നടിയിൽ നിന്ന് ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെക്കുമെന്ന സൂചനകളുമുണ്ട്. രഞ്ജിത്തിന്റെ രാജി പ്രഖ്യാപനം ഞായറാഴ്ച്ച തന്നെയുണ്ടാകുമെന്നാണ് ചലച്ചിത്ര അക്കാദമി കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നത്.

രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നതോടെ വിവിധ രാഷ്ട്രീയ സിനിമ കേന്ദ്രങ്ങളിൽ നിന്ന് രാജിക്കുവേണ്ടിയുള്ള ആവശ്യം ഉയർന്നിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുതൽ ചലച്ചിത്ര പ്രവർത്തകർ വരെ രഞ്ജിത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതോടെ എതിർപ്പുകൾ അവഗണിച്ച് മുന്നോട്ടുപോകാനാകാത്ത സാഹചര്യത്തിലാണ് സർക്കാർ. രാജിക്കുള്ള നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ ഉണ്ടായി എന്നാണ് അറിയുന്നത്.

സിദ്ദീഖിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടി പരാതി നൽകുകയാണെങ്കിൽ കേസെടുക്കാമെന്ന നിലപാടിലാണ് സർക്കാർ. സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവനടി ഉയർത്തിയത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും ഇവർ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു.

വലിയ സ്വപ്‌നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേ. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *