പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതിന് ചെലവായ 40 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഈ മാസം 10 നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.
പ്രധാനമന്ത്രിയുടെ സന്ദർശന ചെലവുകൾക്കായി 40 ലക്ഷം രൂപ അനുവദിക്കണമെന്ന് പൊതുഭരണ വകുപ്പ് ധനവകുപ്പിനോട് ആഗസ്റ്റ് 8 ന് ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് 9 ന് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായി 40 ലക്ഷം കെ.എൻ ബാലഗോപാൽ അനുവദിച്ചു.
കേരളം കണ്ടതിൽ വച്ചേറ്റവും ദാരുണമായ പ്രകൃതി ദുരന്തം സംഭവിച്ച സ്ഥലങ്ങള്‍ സന്ദർശിക്കുകയും ബാധിക്കപ്പെട്ടയാളുകളെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുന്നതിനുമായിരുന്തിനു പ്രധാനമന്ത്രിയുടെ വരവ്. ഇപ്പോഴും തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്ന അവസ്ഥയിലാണ് ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിത പ്രദേശങ്ങള്‍. നൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനു സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിനായി ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയാണ് പ്രധാനമന്ത്രി വയനാട്ടിലേക്ക് തിരിച്ചത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിമാനത്തിൽ അനുഗമിച്ചു. സ്വീകരണത്തിന് ശേഷം 11.17ന് പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ അതേ ഹെലികോപ്റ്ററിൽ പ്രധാന മന്ത്രിയെ അനുഗമിച്ചു.