
ഡൽഹി : ലാവ്ലിൻ കേസ് ഇന്നും പരിഗണിച്ചില്ല. കേസ് ചർച്ച ചെയ്യാതെ പോയത് ഇത് 40ാം തവണ. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കാൻ സമയം ഉണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം എങ്കിൽ ഇന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള കേസിൽ വാദം തുടരുന്നതിനാൽ ലാവലിൻ അടക്കം കേസുകൾ കോടതി ഇന്ന് പരിഗണിക്കില്ല എന്നതാണ് കാരണം. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ110 നമ്പർ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിരുന്നത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയിലാണ് വാദം ആരംഭിക്കാതെ നീണ്ടുപോകുന്നത്.
വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോർഡ് മുൻ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഇളവ് തേടിയുള്ള ഹർജിയും ഇതോടൊപ്പം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.