
ലോക്സഭാ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം സമാപിച്ചു: ഇനി നിശബ്ദ പ്രചാരണം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ സമാപിച്ചു. നാടിളക്കിയ കലാശക്കൊട്ടോടെയാണ് എല്ലാ മണ്ഡലങ്ങളിലും പരസ്യപ്രചാരണം അവസാനിച്ചത്. കലാശക്കൊട്ടിനിടെ വിവിധയിടങ്ങളിൽ എൽഡിഎഫ്–യുഡിഎഫ്–ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. വൈകിട്ട് ആറുമണിയോടെയാണു പരസ്യ പ്രചാരണങ്ങൾ സമാപിച്ചത്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കുറുകളാണ് സ്ഥാനാർഥികളുടെ മുന്നിലുള്ളത്.
നാളെ രാവിലെ മുതൽ വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും മുന്നണികള്‍. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറി.
കൊട്ടിക്കലാശത്തിനിടെ ആറിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലിലേക്കെത്തിയതോടെ പോലീസ് ലാത്തിവീശി. ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി,പത്തനാപുരം,കരുനാഗപ്പള്ളി എന്നിവിടങ്ങളിലും സംഘര്‍ ഷമുണ്ടായി. കരുനാഗപ്പള്ളിയില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. സി.ആര്‍.മഹേഷ് എംഎല്‍എയ്ക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്ത് കൊട്ടിക്കലാശത്തിനിടെ അവസാനഘട്ടത്തില്‍ മഴപെയ്തത് പ്രവര്‍ത്തകരുടെ ആവേശംവാനോളമുയര്‍ത്തി.