അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലും വാർഡുകളിലും കഴിഞ്ഞ മൂന്ന് മാസമായി വിഹരിച്ച് നടന്ന കുരങ്ങനെ വനപാലകർ പിടികൂടി. രോഗികളുടെയും ജീവനക്കാരുടെയും ശല്യമായി മാറിയ കുരങ്ങനെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണ് വലയിട്ട് പിടിച്ചത്.
രോഗികളുടേയും കൂട്ടിരിപ്പുകാരുടെയും വിലപ്പെട്ട നിരവധി മൊബൈൽ ഫോണുകളാണ് ഈ കുരങ്ങൻ നശിപ്പിച്ചത്. ഫോൺ മോഷണം പതിവായതോടെയാണ് ജീവനക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൾ സലാമിന് മുന്നിൽ പരാതിയുമായി എത്തിയത്.
സൂപ്രണ്ട് വിവരം റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് പി. എഫ്. നവാസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി സൂപ്പർ സ്പെഷ്യാൽറ്റി ആശുപത്രിയിലെ ലിഫിറ്റിനുള്ളിൽ നിന്നാണ് കുരങ്ങനെ വലയിൽ കുരുക്കി കൂട്ടിലാക്കിയത്. കൂട്ടിലാക്കാനുള്ള ശ്രമത്തിനിടെ ഒരു വനപാലകന്റെ കൈയ്ക്ക് കടിയും കിട്ടി. വൈകിട്ടോടെ കുരങ്ങനെ റാന്നിയിലേക്ക് കൊണ്ടുപോയി.